രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലത്തിലെ ടോളില്‍ തീരുമാനമായി; കാറിന് ടോള്‍ 250 രൂപ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ (എംടിഎച്ച്എല്‍), കാറുകള്‍ക്ക് 250 രൂപ ടോള്‍ ഈടാക്കാന്‍ തീരുമാനം. മഹാരാഷ്ട്ര മന്ത്രിസഭയുടേതാണ് തീരുമാനം. അടുത്ത 30 വര്‍ഷത്തേക്ക് ടോള്‍ ഈടാക്കും. 500 രൂപ ഈടാക്കാനുള്ള മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റി (എംഎംആര്‍ഡിഎ) ശുപാര്‍ശ മന്ത്രിസഭ തള്ളി. ജനുവരി 12നാണ് കടല്‍പ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുക.

സ്യൂരിയെയും നാവാശേവയെയും ബന്ധിപ്പിക്കുന്ന, രാജ്യത്തെ തന്നെ ഏറ്റവും നീളമുള്ള കടല്‍പ്പാലമാണ് എംടിഎച്ച്എല്‍. 22 കിലോമീറ്ററാണ് ദൂരം. ദക്ഷിണ മുംബൈയ്ക്കും പന്‍വേലിനും ഇടയിലുള്ള യാത്രാസമയവും ദൂരവും കുറയ്ക്കുന്ന പാലമാണിത്. എംഎംആര്‍ഡിഎ 500 രൂപ ടോള്‍ എന്ന നിര്‍ദേശം വെച്ചപ്പോള്‍ പൊതുമരാമത്ത് വകുപ്പും നഗരവികസന വകുപ്പും 350 രൂപ ടോള്‍ എന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. എന്നാല്‍ സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ ഒരു യാത്രയ്ക്ക് ഒരു കാറിന് 250 രൂപ ടോള്‍ ഈടാക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ട്രാന്‍സ്-ഹാര്‍ബര്‍ ലിങ്കില്‍ പതിവായി യാത്ര ചെയ്യുന്നവര്‍ക്ക് ഇളവ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. വണ്‍വേ നിരക്കിന്റെ പകുതി നിരക്കില്‍ റിട്ടേണ്‍ പാസുകള്‍ ലഭിക്കും. എംടിഎച്ച്എല്ലിന്റെ നിര്‍മാണ ചെലവ് 21,200 കോടിയാണ്. ഇതില്‍ 15,100 കോടി രൂപ വായ്പയാണ്. പാലം ദക്ഷിണ മുംബൈയ്ക്കും പന്‍വേലിനും ഇടയിലുള്ള യാത്രയ്ക്കുള്ള ദൂരവും 15 കിലോമീറ്ററും സമയം രണ്ട് മണിക്കൂര്‍ വരെയും കുറയ്ക്കും എന്നാണ് അവകാശവാദം. ഇതോടെ ഒരു കാറിന്റെ ഇന്ധനച്ചെലവില്‍ 500 രൂപ വരെ ലാഭമുണ്ടാകുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേര് പാലത്തിന് നല്‍കാനും തീരുമാനമായി.

Top