വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് അടിയന്തരമായി 84 കോടി രൂപ അനുവദിക്കാന്‍ തീരുമാനം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് അടിയന്തരമായി 84 കോടി രൂപ അനുവദിക്കാന്‍ തീരുമാനം. വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 817 കോടി നല്‍കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. തുറമുഖത്തിന് ആവശ്യമായ പടുകൂറ്റന്‍ ക്രെയിനുമായി ആദ്യ കപ്പല്‍ ഒക്ടോബര്‍ നാലിന് എത്താനിരിക്കെ പണമില്ലാതെ ഇനി മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് തുറമുഖ നിര്‍മ്മാണ കമ്പനി.

ആദ്യ ക്രെയിന്‍ കയറ്റി കപ്പല്‍ വരുന്നത് ചൈനയില്‍ നിന്നാണ്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി പല കപ്പലുകളിലായി 32 ക്രെയിനുകള്‍ കൂടി വിഴിഞ്ഞത്തെത്തും. 2024 മെയില്‍ കമ്മീഷന്‍ ചെയ്യണമെന്നിരിക്കെ തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം തീര്‍ക്കേണ്ടതുണ്ട്. പുലിമുട്ട് നിര്‍മ്മാണത്തിന് നല്‍കേണ്ട 1463 കോടിയില്‍ ആദ്യ ഗഡു പോലും തീര്‍ത്ത് കൊടുക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിന് പുറമെയാണ് വയബിലിറ്റി ഗ്യാപ് ഫണ്ടില്‍ 817 കോടിയും അടിയന്തരമായി കണ്ടെത്തേണ്ടത്.

3600 കോടി വായ്പയെടുക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയിരുന്നെങ്കിലും ഗ്യാരണ്ടിയിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹഡ്‌കോയും നബാര്‍ഡും പിന്‍മാറിയതോടെ പ്രതിസന്ധി കനത്തു. ക്രെയിന്‍ ഇറക്കാന്‍ മാത്രം 2000 കോടി ചെലവ് കണക്കാക്കിയ അദാനി പോര്‍ട് അധികൃതര്‍ പണമില്ലാതെ ഇനി മുന്നോട്ട് പോകാനാകില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് അടിയന്തരമായി 84 കോടി കൊടുക്കാന്‍ നടപടിയായത്.

തല്‍ക്കാലത്തേക്ക് പണം കെഎഫ്‌സിയില്‍ നിന്നെടുക്കുന്ന പണം അടുത്ത ദിവസം തന്നെ കൈമാറും. 817 കോടി വിജിഎഫ് ലഭ്യമാക്കാന്‍ നബാര്‍ഡുമായി തന്നെ ധാരണയായെന്നും രണ്ടാഴ്ചക്ക് അകം തുക ലഭ്യമാക്കുമെന്നാണ് സര്‍ക്കാര് വൃത്തങ്ങളുടെ വിശദീകരണം. 4089 കോടിക്കാണ് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. അദാനി മുടക്കുന്നത് 2454 കോടി. സംസ്ഥാന വിഡിഎഫ് വിഹിതത്തിന് പുറമെ കേന്ദ്ര വിഹിതമായി 818 കോടിയും കിട്ടാനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സംസ്ഥാനം ഇതുവരെ നല്‍കിയത് വെറും 325 കോടി മാത്രമാണ്.

Top