മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കേണ്ടെന്ന് തീരുമാനം

ഇടുക്കി : മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കേണ്ടെന്ന് തീരുമാനം. തമിഴ്‌നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്റില്‍ 250 ഘനയടിയായാണ് കുറച്ചത്.നീരൊഴുക്ക് കൂടിയതിനാല്‍ കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് കൂട്ടിയിരുന്നു. അണക്കട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്റില്‍ 2500 ഘനയടി ആയി കുറഞ്ഞു.നിലവില്‍ ജലനിരപ്പ് 138.55 അടിയാണ്.

സെക്കന്‍ഡില്‍ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നു വിടുമെന്നായിരുന്നു തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിരുന്നത്. ഇതേത്തുടര്‍ന്ന് പെരിയാര്‍ തീരത്തുളളവര്‍ക്ക് ജില്ല ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു.കേരളത്തില്‍ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തോട് ചേര്‍ന്നുള്ള തമിഴ്‌നാട് മേഖലയില്‍ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് രാവിലെ പത്തു മണിയോടെ തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജലനിരപ്പ് 142 അടിയിലേക്കെത്തന്ന സാഹചര്യമുണ്ടായാല്‍ തുറക്കാനായിരുന്നു തമിഴ്‌നാടിന്റെ തീരുമാനം.

Top