ഷൂട്ടിങ്ങ് ലോകകപ്പില്‍ ഇന്ത്യന്‍ മേധാവിത്വം; വിജയം ഒന്‍പത് മെഡലുകള്‍ നേടി

റിയോ ഡി ജനീറോ: ഐ.എസ്.എസ്.എഫ് റൈഫിള്‍ പിസ്റ്റള്‍ ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് മേധാവിത്വം. ഇതോടെ അഞ്ച് സ്വര്‍ണ്ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും അടക്കം ഒന്‍പത് മെഡലുകള്‍ നേടിയാണ് ഇന്ത്യ വിജയികളായത്. ഏഴ് മെഡലുകളുമായി ചൈനയാണ് രണ്ടാംസ്ഥാനത്ത്. ചൈന ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാലു വെങ്കലവും നേടി.

ഇതോടെ ഈ വര്‍ഷം നടന്ന എല്ലാ ഐ.എസ്.എസ്.എഫ് റൈഫിള്‍, പിസ്റ്റര്‍ ലോകകപ്പുകളിലും മേധാവിത്വം പുലര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ചാമ്പ്യന്‍ഷിപ്പിലെ അവസാന മത്സരയിനമായ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സ്ഡ് വിഭാഗത്തില്‍ പതിനേഴു പോയിന്റുമായി മനു ഭക്കര്‍-സൗരഭ് ചൗധരിയാണ് സ്വര്‍ണം സ്വന്തമാക്കിയത്. പതിനഞ്ച് പോയിന്റോടെ ഇന്ത്യയുടെ രണ്ടാം ടീമായ യശ്വനി സിങ് ദേശ്വാള്‍-അഭിഷേക് വര്‍മ സഖ്യം വെള്ളി നേടി. യോഗ്യതാ റൗണ്ടില്‍ 400-ല്‍ 394 പോയിന്റാണ് മനുവും സൗരഭും നേടിയത്. പത്ത് ഷോട്ടുകളുള്ള ഫൈനലില്‍ ഇരുവരും 100 പോയിന്റ് വീതവും വെടിവെച്ചിട്ടത്.

നേരത്തെ മിക്സഡ് എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ അപൂര്‍വ ചന്ദേലിയും ദീപക് കുമാറും ചേര്‍ന്ന് സ്വര്‍ണം നേടിയിരുന്നു. ഈയിനത്തില്‍ ഇന്ത്യയുടെ രണ്ടാം ടീമിലെ അഞ്ജും മുദ്ഗില്‍-ദിവ്യാംശ് സിങ് പന്‍വാര്‍ സഖ്യം വെങ്കലം നേടി.

വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ എളവെനില്‍ വളറിവാനും പുരുഷന്മാരുടെ 10 മീറ്റര്‍ പിസ്റ്റളില്‍ അഭിഷേക് വര്‍മയും വനിതകളുടെ 10 മീറ്റര്‍ പിസ്റ്റളില്‍ യശസ്വിനി സിങ് ദേശ്വാളുമാണ് ഇന്ത്യയ്ക്കുവേണ്ടി മറ്റ് സ്വര്‍ണങ്ങള്‍ നേടിയത്.

Top