ഐ.എസ്.ആര്‍.ഒ.യുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയകരം

ശ്രീഹരിക്കോട്ട: ഐ.എസ്.ആര്‍.ഒ.യുടെ 2022ലെ ആദ്യ വിക്ഷേപണ ദൗത്യം പി.എസ്.എല്‍.വി.സി 52 വിജയം കണ്ടു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ 05.59 നാണ് വിക്ഷേപണം നടത്തിയത്. രണ്ട് ചെറിയ സഹപാസഞ്ചര്‍ ഉപഗ്രഹങ്ങളുമായി ഒരു പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളാണ് വിക്ഷേപിച്ചത്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഇന്‍സ്‌പെയര്‍സാറ്റ്ഒന്നും ഐ.എസ്.ആര്‍.ഒ.യുടെ ഐ.എന്‍.എസ്.2 ടി.ഡി.യുമാണ് ഇതോടൊപ്പം വിക്ഷേപിച്ചത്.

25 മണിക്കൂറും 30 മിനിറ്റുമായിരുന്നു കൗണ്ടൗണ്‍ സമയം. 1,710 കിലോഗ്രാം ഭാരമുള്ള ഇഒഎസ്04 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ 529 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക് ഭ്രമണം ചെയ്യുന്നതിനാണ് വിക്ഷേപണ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പത്തു വര്‍ഷമാണിതിന്റെ ആയുസ്. കാര്‍ഷികം, പ്രളയ മുന്നറിയിപ്പ്, ഭൂഗര്‍ഭഉപരിതല ജലപഠനം എന്നീ വിവരങ്ങളാണ് കൈമാറുക.

സിങ്കപ്പൂര്‍, തായ്വാന്‍ രാജ്യങ്ങളുടെ പരീക്ഷണ ഉപകരണങ്ങള്‍ ഉള്‍പ്പെട്ടതാണ് ഇന്‍സ്‌പെയര്‍ സാറ്റ്. സൂര്യനെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷമാണ് ആയുസ്. ഐ.എന്‍.എസ്. 2 ടി.ഡി. ഭൂമി, വെള്ളം, ഉപരിതല ഊഷ്മാവ് എന്നിവയെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യമിട്ടാണ് ഐ.എന്‍.എസ്. 2 ടി.ഡി. വിക്ഷേപിച്ചിട്ടുള്ളത്. ആറു മാസമാണ് കാലവധി.

Top