പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണം; ഇസ്രൊയുടെ എക്സ്പോസാറ്റ് നാളെ ബഹിരാകാശത്തേക്ക്

തിരുവനന്തപുരം: പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണവുമായാണ് ഐഎസ്ആർഒ 2024നെ വരവേൽക്കുന്നത്. തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്സ്പോസാറ്റ് ഉപഗ്രഹമാണ് ഈ ദൗത്യത്തിൽ പിഎസ്എൽവി ബഹിരാകാശത്ത് എത്തിക്കുക. ശ്രീഹരിക്കോട്ടയിൽ നിന്ന് നാളെ രാവിലെ 9.10നാണ് വിക്ഷേപണം. ഇതോടൊപ്പം ഒപ്പം ചില സർപ്രൈസുകളും ഇസ്രൊ കാത്തുവെച്ചിട്ടുണ്ട്.തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രൊ എക്സപോസാറ്റ് ഉപഗ്രഹം വിക്ഷേപിക്കുന്നത്.എക്സ് റേ തരംഗങ്ങളുടെ പഠനത്തിലൂടെ പ്രപഞ്ചത്തിലെ വ്യത്യസ്ത പ്രകാശ സ്ത്രോതസ്സുകളെ അടുത്തറിയുകയാണ് ലക്ഷ്യം.

പോളിക്സ്, എക്സ്പെക്റ്റ് എന്നീ രണ്ട് പേ ലോഡുകളാണ് എക്സ്പോസാറ്റിൽ ഉള്ളത്. ബെംഗളൂരു രാമൻ റിസ‍ർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പോളിക്സ് വികസിപ്പിച്ചത്. അഞ്ച് വർഷമാണ് എക്സ്പോസാറ്റിന്റെ പ്രവർത്തന കാലാവധി. ഐഎസ്ആർഒയുടെ എറ്റവും വിശ്വസ്തനായ വിക്ഷേപണ വാഹനത്തിന്റെ അറുപതാം വിക്ഷേപണ കൂടിയാണിത്. ഇതുവരെ 59 പിഎസ്എല്‍വി റോക്കറ്റുകള്‍ വിക്ഷേപിച്ചതില്‍ 57 വിജയകരമാണെന്നും നാളെ വിക്ഷേപിക്കുന്നത് 60ാമത്തെയാണെന്നും എല്‍പിഎസ് സി മേധാവി ഡോ. വി നാരായണന്‍ പറഞ്ഞു. എക്സ്പോസാറ്റ് വിക്ഷേപണം കൊണ്ട് മാത്രം പിഎസ്എൽവിയുടെ ജോലി പൂർത്തിയാകില്ല.

പത്ത് പരീക്ഷണണങ്ങളുമായി റോക്കറ്റിന്റെ നാലാം ഘട്ടം ബഹിരാകാശത്ത് തുടരും. തിരുവനന്തപുരത്തെ എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമനിലെ വിദ്യാർത്ഥിനികൾ നിർമ്മിച്ച വീസാറ്റും അതില്‍ ഉള്‍പ്പെടുന്നുണ്ട്. തിരുവന്തപുരം വിഎസ്എസ്‍സിയും എൽപിഎസ്‍സിയും ചേർന്ന് വികസിപ്പിച്ച ഫ്യുവൽ സെൽ പവർ സിസ്റ്റമാണ് മറ്റൊരു നിർണായക പരീക്ഷണം. പുതു വർഷത്തിൽ ഒരു ഗംഭീര തുടക്കമാണ് ഇസ്രൊയുടെ ലക്ഷ്യം. ഒരു ജിഎസ്എൽവി വിക്ഷേപണം കൂടി ഈ മാസം തന്നെ നടക്കും.

Top