പാക്കിസ്ഥാന് മുകളില്‍ ഇന്ത്യയുടെ മൂന്നാം കണ്ണ്; റിസാറ്റ്2 ബിആര്‍ 1ന്റെ വിക്ഷേപണം ഉടന്‍…

ന്യൂഡല്‍ഹി: പാക്ക് അധീന കശ്മീരില്‍ ഭീകരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കാന്‍ ശേഷിയുള്ള റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ് 2ബിആര്‍1) വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ. മേയ് 22ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് ഐഎസ്ആര്‍ഒ ഉപഗ്രഹ വിക്ഷേപണം നടത്തും.

അതിര്‍ത്തി നിരീക്ഷണത്തിന് ഏറെ സഹായകമാകുന്ന ഉപഗ്രഹം കൃത്യതയുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് ഏറെ മികച്ചതാണ്. റിസാറ്റിലെ എക്‌സ്ബാന്‍ഡ് സിനെതിക് അപര്‍ചര്‍ റഡാര്‍ (എസ്എആര്‍) പകലും രാത്രി സമയത്തും ഒരുപോലെ പ്രവര്‍ത്തിക്കും. കൂടാതെ കാലാവസ്ഥാ പരിശോധന നടത്തുന്നതിനുള്ള ശേഷിയും ഉപഗ്രഹത്തിന് ഉണ്ടായിരിക്കും.

റിസാറ്റ് പരമ്പരയില്‍പെട്ട നേരത്തെ വിക്ഷേപിച്ചതിനേക്കാളും ഉയര്‍ന്ന ശേഷിയുള്ളതാണ് റിസാറ്റ്2 ബിആര്‍ 1. പുറമേനിന്നും പഴയ ഉപഗ്രഹത്തേപ്പോലെയാണു കാഴ്ചയെങ്കിലും ഘടനയില്‍ വ്യത്യാസമുണ്ടെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.

പാക്ക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ നിരീക്ഷിക്കുവാനും നിയന്ത്രണരേഖ വഴിയുള്ള നുഴഞ്ഞുകയറ്റങ്ങള്‍ പരിശോധിക്കുവാനും ഈ ഉപഗ്രഹം വഴി സാധിക്കും. ഭൂമിയിലുള്ള കെട്ടിടത്തെയോ, മറ്റെന്തെങ്കിലും വസ്തുക്കളെയോ ഒരു ദിവസം കുറഞ്ഞത് രണ്ടോ, മൂന്നോ തവണയെങ്കിലും പകര്‍ത്താന്‍ ഉപഗ്രഹത്തിനു കഴിയും.

കരയില്‍ മാത്രമല്ല കടലിലെ സുരക്ഷയ്ക്കും ഉപഗ്രഹം ഉപയോഗ പ്രഥമാകും. കടലില്‍ കപ്പലുകളുടെ സഞ്ചാരവും പരിശോധിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളും അറബിക്കടലിലെ പാക്ക് യുദ്ധക്കപ്പലുകളും ഉപഗ്രഹത്തിന്റെ നിരീക്ഷണ കണ്ണുകളില്‍ പെടും.

536 കിലോമീറ്റര്‍ ഉയരത്തില്‍നിന്നാണ് 24 മണിക്കൂറും ഉപഗ്രഹം അതിര്‍ത്തികള്‍ നിരീക്ഷിക്കുക. 2008ലെ മുംബൈ ഭീകരാക്രമണത്തിനുശേഷമാണ് ഇസ്രയേല്‍ നിര്‍മിത നൂതന റഡാര്‍ സംവിധാനങ്ങള്‍ അടങ്ങിയ റിസാറ്റ് 2 ഉപഗ്രഹ പദ്ധതിക്ക് ഇന്ത്യ തുടക്കമിട്ടത്.

Top