ഐ.എസ്.ആര്‍.ഒ ചാരക്കേസ്; സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഓ ചാരക്കേസില്‍ നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീം കോടതി നാളെ പരിഗണിക്കും. കേസില്‍ കക്ഷി ചേരാനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലും നാളെ സുപ്രീം കോടതി തീരുമാനം എടുക്കും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ കടുത്ത നടപടി വേണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെടും എന്നാണ് സൂചന.

ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച റിപ്പോര്‍ട്ട് പരിഗണിക്കുന്നത്. മുദ്രവച്ച കവറിലാണ് ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയിരുന്നത്.

ജസ്റ്റിസ് ജയിന്‍ നേതൃത്വം നല്‍കിയ സമിതിയുടെ റിപ്പോര്‍ട്ടിലെ ഉള്ളടക്കം ഇതുവരെയും പരസ്യമായിട്ടില്ല. എന്നാല്‍ ചാരക്കേസ് അന്വേഷിച്ച കേരള പൊലീസിലേയും ഇന്റിലിജന്‍സ് ബ്യുറോയിലെയും ചില ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം എന്ന ശുപാര്‍ശ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ പ്രതീക്ഷ. അതിനാലാണ് കേസില്‍ കക്ഷിചേരാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ അന്വേഷണം ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്താം എന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തില്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസ് പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചിരുന്നു, കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പ് തര്‍ക്കത്തിന്റെ പേരിലാണ് നമ്പി നാരായണനെന്ന ശാസ്ത്രജ്ഞന്റെ ശാസ്ത്രജീവിതം പരിപൂര്‍ണമായി അവസാനിച്ചത് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

നമ്പി നാരായണന് എതിരായ ഗൂഢാലോചനയില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് എന്ന് ജസ്റ്റിസ് ജയിന്‍ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടെങ്കില്‍ അത് വലിയ തോതില്‍ ചര്‍ച്ചയാക്കാനും വരും ദിവസങ്ങളില്‍ ബി.ജെ.പി ശ്രമിക്കും.
2018 സെപ്റ്റംബറിലാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കിയത്.

കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി ബി കെ പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തില്‍ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായി സമിതിയില്‍ ഉള്ളത്. 2020 ഡിസംബര്‍ 14,15 തീയതികളില്‍ ജസ്റ്റിസ് ജയിന്റെ അധ്യക്ഷതയിലുള്ള സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. നമ്പി നാരായണന്റെ ഭാഗം സമിതി വിശദമായി കേട്ടിരുന്നു.

 

Top