ഐഎസ്ആര്‍ഒ ചാരക്കേസ്; ഗൂഢാലോചന നടന്നതായി സി ബി ഐക്ക് കണ്ടെത്താനായില്ലെന്ന് കോടതി

Nambi Narayanan

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ അന്വേഷണത്തില്‍ ഗൂഢാലോചന നടന്നതായി സി ബി ഐക്ക് കണ്ടെത്താനായില്ലെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി വിലയിരുത്തി. ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെ അന്നത്തെ അന്വേഷണ സംഘം തട്ടിക്കൊണ്ട് പോയെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗുഢാലോചന കേസില്‍ സിബിഐക്ക് തിരിച്ചടി നല്‍കുന്ന പരാമര്‍ശമാണ് തിരുവനന്തപുരം സെഷന്‍സ് കോടതി നടത്തിയത്. കേസില്‍ സിബിഐ പ്രതിചേര്‍ത്ത സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം നല്‍കികൊണ്ടുള്ള ഉത്തരവിലായിരുന്നു കോടതിയുടെ പരാമര്‍ശം.

ജെയിന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ണായക നിരീക്ഷണങ്ങള്‍ സിബിഐ പരിശോധിക്കണം. മാലി വനിതകള്‍ നിരന്തരം ശാസ്ത്രജ്ഞരെ സന്ദര്‍ശിച്ചതിന്റെ കാരണം കണ്ടെത്തണം. എന്നാല്‍ ഈ വനിതകള്‍ ചാരവൃത്തി നടത്തിയെന്ന് പറയാനാകില്ല. കസ്റ്റഡി ചോദ്യം ചെയ്യല്‍ ഗൂഢാലോചന കേസിലും ആവര്‍ത്തിക്കേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ചാരക്കേസ് കെട്ടിച്ചമയ്ക്കാന്‍ ഗൂഡാലോചന നടത്തിയെന്ന സിബിഐ കേസിലെ നാലാം പ്രതിയാണ് മുന്‍ ഡിജിപി സിബി മാത്യൂസ്. ചാരക്കേസില്‍ പ്രതിയായ നമ്പിനാരായണനെ ഇന്റലിജന്‍സ് ബ്യൂറോയുടെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ചാരക്കേസ് ആദ്യം അന്വേഷിച്ച സിബിഐ സംഘമാണ് അട്ടിമറി നടത്തിയതെന്നുമായിരുന്നു സിബി മാത്യൂസിന്റെ വാദം.

എന്നാല്‍ നമ്പിനാരായണനെ കസ്റ്റഡില്‍ മര്‍ദ്ദിച്ചുവെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐയും വാദിച്ചു. സിബി മാത്യൂസിന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് നമ്പിനാരായണനും ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മാലി വനിതകളും കക്ഷി ചേര്‍ന്നിരുന്നു. ഗൂഡാലോചന കേസിലെ മറ്റ് നാല് പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്.

Top