റോവറും, ലാന്‍ഡറും ഉണര്‍ന്നില്ലെങ്കിലും തിരിച്ചടിയാകില്ല, ചെയ്യേണ്ടതെല്ലാം പൂര്‍ത്തിയായി; ഐ.എസ്.ആര്‍.ഒ

ഗാന്ധിനഗര്‍: ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ ഭാഗമായ പ്രഗ്യാന്‍ റോവര്‍ നിദ്രയില്‍നിന്ന് ഉണര്‍ന്നില്ലെങ്കിലും ദൗത്യത്തിന് തിരിച്ചടിയാകില്ലെന്ന് ഐ.എസ്.ആര്‍.ഒ മേധാവി എസ്. സോമനാഥ്. ചെയ്യേണ്ടതെല്ലാം റോവര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദര്‍ശിക്കവേ അദ്ദേഹം പറഞ്ഞു. ചന്ദ്രനിലെ കടുത്ത കാലാവസ്ഥയിലും അതിശൈത്യത്തിലും റോവറിലെ ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ക്ക് നാശം സംഭവിച്ചിട്ടില്ലെങ്കില്‍ വീണ്ടും ഉണരും.

ചന്ദ്രനില്‍ സൂര്യനുദിച്ച് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും വിക്രം ലാന്‍ഡറില്‍നിന്നും റോവറില്‍നിന്നും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. നിദ്രയില്‍ ആക്കിയ ഉപകരണങ്ങള്‍ സൂര്യപ്രകാശമേറ്റ് വീണ്ടും ഉണരുമോ എന്നാണ് നോക്കുന്നത്. അത് സംഭവിച്ചാല്‍ ചന്ദ്രനില്‍ പര്യവേക്ഷണം തുടരാന്‍ കഴിയും. ഒരു ചാന്ദ്രദിവസം കൂടി ഇതിനായി കാത്തിരിക്കാമെന്ന് എസ്. സോമനാഥ് നേരത്തേ പറഞ്ഞിരുന്നു. സൂര്യപ്രകാശം ലഭിക്കുന്നതോടെ ബാറ്ററികള്‍ സോളാര്‍ പാനലിലൂടെ വീണ്ടും ചാര്‍ജ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. 14ാം ദിവസംപോലും ഇതിന് സാധ്യതയുണ്ട്.

സൂര്യപ്രകാശം പതിക്കാതിരുന്ന ദിനങ്ങളില്‍ പൂജ്യത്തിനും 200 ഡിഗ്രി സെല്‍ഷ്യസിനും താഴെയായിരുന്നു ചന്ദ്രനിലെ ഊഷ്മാവ്. ജൂലൈ 14നാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ‘ചന്ദ്രയാന്‍ -മൂന്ന്’ വിക്ഷേപിച്ചത്. ആഗസ്റ്റ് 23നാണ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ഭൂമിയിലെ 14 ദിവസങ്ങള്‍ക്ക് സമാനമായ, സൂര്യപ്രകാശമുള്ള ഒരു ചാന്ദ്രദിവസമാണ് ലാന്‍ഡറും റോവറും എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയത്. ചന്ദ്രനില്‍ രാത്രിയായതോടെ സെപ്റ്റംബര്‍ രണ്ടിനാണ് ലാന്‍ഡറിനെയും റോവറിനെയും സ്ലീപ്പിങ് മോഡ് ആക്കിയത്.

Top