ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഉപയോഗിച്ച എല്‍വിഎം3 എം4 റോക്കറ്റിന്റെ ഭാഗം ഭൂമിയില്‍ പതിച്ചതായി ഇസ്രോ

ന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഉപയോഗിച്ച എല്‍വിഎം3 എം4 റോക്കറ്റിന്റെ ഭാഗം ഭൂമിയില്‍ പതിച്ചതായി ഇസ്രോ. ജൂലായ് 14 ന് ചന്ദ്രയാന്‍ 3 പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചതിന് ശേഷം വേര്‍പെട്ട ഭാഗമാണ് ദിവസങ്ങള്‍ക്ക് ശേഷം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചത്.

ഐക്യരാഷ്ട്രസഭയും ഐഎഡിസിയും നിര്‍ദ്ദേശിച്ച ബഹിരാകാശ അവശിഷ്ട ലഘൂകരണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അപ്രതീക്ഷിതമായ സ്ഫോടനങ്ങള്‍ മൂലമുള്ള അപകടസാധ്യതകള്‍ കുറയ്ക്കുന്നതിന് ചന്ദ്രയാന്‍-3 വിന്യസിച്ചതിന് ശേഷം എല്‍വിഎം3 എം4 അപ്പര്‍ സ്റ്റേജിലെ പ്രൊപ്പല്ലന്റും ഊര്‍ജ്ജ സ്രോതസ്സുകളും നീക്കം ചെയ്യുന്നതിനുള്ള ‘പാസിവേഷന്‍’ പ്രക്രിയ നടത്തിയിരുന്നുവെന്നും ഇസ്രോ അറിയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 2.42 നാണ് നിയന്ത്രണങ്ങളൊന്നുമില്ലാതെ റോക്കറ്റ് ഭാഗം അന്തരീക്ഷത്തില്‍ പ്രവേശിച്ചത്. വടക്കന്‍ പസഫിക് കടലില്‍ ഇത് പതിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് ഇന്ത്യക്ക് മുകളിലൂടെ കടന്ന് പോയിട്ടില്ല. എന്നും ഇസ്രോ വ്യക്തമാക്കി. വിക്ഷേപണം കഴിഞ്ഞ് 124 ദിവസങ്ങള്‍ക്ക് ശേഷമാണ് റോക്കറ്റ് ഭാഗം ഭൂമിയില്‍ പതിച്ചത്. ഇന്റര്‍-ഏജന്‍സി സ്പേസ് ഡെബ്രിസ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നിര്‍ദേശം അനുസരിച്ച് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ 25 വര്‍ഷം മാത്രമേ വിക്ഷേപണ വാഹനങ്ങളുടെ അവശിഷ്ട ഭാഗങ്ങള്‍ ഉണ്ടാവാന്‍ പാടുള്ളൂ. ഈ നിയമം എല്‍വിഎം3 എം4 ക്രയോജനിക് അപ്പര്‍ സ്റ്റേജ് തിരിച്ചിറങ്ങിയതിലൂടെ പാലിക്കപ്പെട്ടതായി ഇസ്രോ പറഞ്ഞു.

 

Top