ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീം കോടതിവിധി യുക്തിരഹിതമാണെന്ന് കെ.കെ.ജോഷ്വാ

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീം കോടതിവിധി യുക്തിരഹിതമായ വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.കെ ജോഷ്വാ. ഈ കേസില്‍ തന്നെ അനാവശ്യമായി ഇരയാക്കുകയാണെന്ന് നഷ്ടപരിഹാരക്കേസുകളിലൊന്നും താന്‍ എതിര്‍കക്ഷിയല്ലെന്നും ജോഷ്വാ പറഞ്ഞു.

കേസില്‍ തന്റെ പേര് ഒരിടത്തും ഉന്നയിക്കാതിരുന്ന നമ്പി നാരായണന്‍ 18 വര്‍ഷത്തിന് ശേഷം തന്നെ വലിച്ചിഴച്ചത് സി.ബി.ഐയിലെ ഒരു ഉദ്യോഗസ്ഥന്റെ വികലമായ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്. ഇത്രയും ബൃഹത്തായ ഒരു കേസില്‍ തങ്ങളുടെ അന്വേഷണം നടന്നത് 15 ദിവസമാണ്. ഈ സമയത്ത് കേസ് തെളിയിക്കുന്നത് സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസ് ഡയറിയില്‍ പാളിച്ചകളുണ്ടെന്ന നിസാരമായ കാരണമാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നത്. നമ്പി നാരായണന്‍ കൊടുത്തിരിക്കുന്ന കേസുകളിലൊന്നും തന്നെ കക്ഷിയാക്കിയിട്ടില്ല. കോടതി ഉത്തരവിന്റെ വിധി പകര്‍പ്പ് കിട്ടി അഭിഭാഷകനുമായി സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top