സിബിഐ അന്വേഷണം നടക്കട്ടെ, സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് കെ മുരളീധരന്‍

ദില്ലി: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഗൂഢാലോചന അന്വേഷണം സിബിഐക്ക് വിട്ട സുപ്രീം കോടതി തീരുമാനം സ്വാഗതം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇതുമായി ബന്ധപ്പെട്ട ജയിന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി കണക്കാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയാണ് ചാരക്കേസുമായി ബന്ധപ്പെട്ട കേസന്വേഷണം സിബിഐക്ക് വിട്ടത്.

കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കട്ടെയെന്ന് പറഞ്ഞ മുരളീധരന്‍ കേസന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം ബാക്കി കാര്യങ്ങള്‍ പറയാമെന്നും പറഞ്ഞു. കെ മുരളീധരന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരന്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതിസ്ഥാനത്തായിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു.

പിന്നീട് വന്ന ഇടത് സര്‍ക്കാര്‍ ചാരക്കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചെങ്കിലും കോടതി ഇടപെട്ട് തടഞ്ഞു. പിന്നീട് നമ്പി നാരായണന്‍ രണ്ടര പതിറ്റാണ്ടിലേറെ നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് അനുകൂല വിധി നേടിയത്.
ജയില്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് സിബിഐക്ക് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി പരിഗണിക്കാമെന്ന് ഇന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യം കോടതി തള്ളി. റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സൂക്ഷിക്കും. കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്ന് സിബി മാത്യൂസിന്റെ അഭിഭാഷകന്‍ പറഞ്ഞു. റിപ്പോര്‍ട് മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിബിഐക്ക് റിപ്പോര്‍ട്ട് നല്‍കരുതെന്ന് കേന്ദ്രസര്‍ക്കാരും ആവശ്യപ്പെട്ടെങ്കിലും ഇത് തള്ളി.

റിപ്പോര്‍ടില്‍ ഉചിതമായ നടപടി വേണ്ടിവരുമെന്ന് ജസ്റ്റിസ് ഖാന്‍വീല്‍ക്കര്‍ പറഞ്ഞു. സിബിഐ ഡറക്ടര്‍ക്കോ, സിബിഐ ആക്ടിറിംഗ് ഡയറക്ടര്‍ക്കോ റിപ്പോര്‍ട് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കി. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കില്ല. അടുത്ത മൂന്ന് മാസത്തിനകം സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

 

Top