അന്യഗ്രഹജീവികളുമായി ഇസ്രായേലിനും അമേരിക്കയ്ക്കും വർഷങ്ങളായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ

തെൽഅവീവ്: ഇസ്രായേലും അമേരിക്കയും വർഷങ്ങളായി അന്യഗ്രഹജീവികളുമായി ബന്ധപ്പെടുന്നുണ്ടെന്ന അവകാശവാദവുമായി ഇസ്രായേലിന്റെ മുൻ ബഹിരാകാശ സുരക്ഷാ മേധാവി. 30 വർഷമായി ഇസ്രായേലിന്റെ ബഹിരാകാശ സുരക്ഷാ പദ്ധതിയുടെ തലവനായിരുന്ന ഹെയിം ഇഷാദാണ് ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്തിയത്. യു. എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് ഇതിനെക്കുറിച്ച് ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്യഗ്രഹജീവികളുടെ ഒരു “ഗാലക്റ്റിക് ഫെഡറേഷൻ” ഉണ്ടെന്നും പ്രപഞ്ചത്തിന്റെ രൂപകൽപനയുമായി ബന്ധപ്പെട്ട് അമേരിക്കൻ ഭരണകൂടവുമായി അവർ ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും പറയുന്നു.

മനുഷ്യരെ കുറിച്ച് പഠിക്കാൻ അവർക്ക് വലിയ ജിജ്ഞാസയുണ്ടെന്നും യുഎസുമായുള്ള അവരുടെ സഹകരണത്തിൽ ചൊവ്വയിൽ രഹസ്യ അണ്ടർഗ്രൗണ്ട് ബേസുണ്ടെന്നും ഇഷദ് അവകാശപ്പെട്ടതായി ഇസ്രായേലിലെ യെദിയോത്ത് അഹ്രോനോത്ത് എന്ന ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.അന്യഗ്രഹജീവികൾ അമേരിക്കയുമായും ഇസ്രയേലുമായും രഹസ്യമായി ബന്ധപ്പെടുന്നുണ്ടെങ്കിലും, ഇതുൾക്കൊള്ളാൻ മനുഷ്യർ തയ്യാറാകാത്തതിനാൽ അന്യഗ്രഹ ജീവികൾ അവരുടെ സന്നിധ്യം മറച്ച് വച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്യഗ്രഹജീവികളുടെ അസ്തിത്വം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്താൻ ട്രംപ് ഒരുങ്ങുകയായിരുന്നു, എന്നാൽ ഗാലക്‌സിക് ഫെഡറേഷനിലെ അന്യഗ്രഹജീവികൾ പറയുന്നത് കാത്തിരിക്കാനാണ്. ആളുകൾ ആദ്യം ശാന്തമാകട്ടെ , മാസ് ഹിസ്റ്റീരിയ ഉണ്ടാക്കാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Top