ഇസ്രയേലി ഉദ്യോഗസ്ഥന്റെ നിയമനം; ലേബര്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി

ലണ്ടന്‍: മുന്‍ ഇസ്രായേലി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജറായി നിയമിച്ചതില്‍ ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിയില്‍ ഭിന്നത. ലേബര്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കം നിരവധി പേര്‍ വിഷയത്തില്‍ നേതൃത്വത്തിനെതിരെ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തി.

ഇസ്രായേലി ആര്‍മിയുടെ സിഗ്‌നല്‍സ് ഇന്റലിജന്‍സ് ആന്റ് സര്‍വൈലന്‍സ് ഏജന്‍സിയായ യൂണിറ്റ് 8200 ല്‍ സേവനം അനുഷ്ഠിച്ചിരുന്ന അസ്സഫ് കപ്ലാനെ സോഷ്യല്‍ മീഡിയ മാനേജരായി തെരഞ്ഞെടുത്തതിലാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. ലേബര്‍ പാര്‍ട്ടി നേതാവായ കെയര്‍ സ്റ്റാര്‍മറുടെ ഓഫീസിലേക്കാണ് കപ്ലാനെ നിയമിച്ചത്.

പലസ്തീനിയന്‍ പൗരന്മാരെ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുന്നതിന്റെ പേരില്‍ വ്യാപക പരാതികള്‍ ഉയര്‍ന്ന സുരക്ഷാ എജന്‍സിയാണ് യൂണിറ്റ് 8200. പലസ്തീനിയില്‍ പൗരന്മാരുടെ ഫോണ്‍കോളുകള്‍ ടാപ്പ് ചെയ്യുന്നതടക്കം സ്വകാര്യതനിയമങ്ങളെല്ലാം ലംഘിക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങളാണ് ഈ ഏജന്‍സി നടപ്പിലാക്കിയിരുന്നതെന്നാണ് ഈ വിമര്‍ശനങ്ങളില്‍ പറയുന്നത്.

പലസ്തീനിയന്‍ പൗരന്മാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനും ചാരന്മാരെ റിക്രൂട്ട് ചെയ്യാനും ഏജന്‍സി സഹായിച്ചിരുന്നു. ഇസ്രായേലി മിലിട്ടറി ഉദ്യോഗസ്ഥര്‍ക്കെതിരെ വിചാരണ നടക്കുമ്പോള്‍ അവര്‍ക്കെതിരെ നടപടികളുണ്ടാകാതിരിക്കാനും യൂണിറ്റ് 8200 ശ്രമിച്ചിരുന്നു. കര്‍ശന നിരീക്ഷണത്തിലൂടെ കണ്ടെത്തുന്ന സ്വകാര്യവിവരങ്ങള്‍ ഉപയോഗിച്ച് പരാതിക്കാരെയോ ബന്ധപ്പെട്ടവരെയോ ഭീഷണിപ്പെടുത്തിയായിരുന്നു ഏജന്‍സി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇത്തരം ഒരു ഏജന്‍സിയില്‍ പ്രവര്‍ത്തിച്ച ഒരാളെ ഉപയോഗിക്കുന്നത് ലേബര്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് എതിര്‍പ്പുന്നയിച്ചെത്തിയ നേതാക്കള്‍ പറയുന്നത്. അസ്സാഫ് കപ്ലാന്‍ ഇസ്രാഈലിന് വേണ്ടിയാണോ ലേബര്‍ പാര്‍ട്ടിക്ക് വേണ്ടിയാണോ പ്രവര്‍ത്തിക്കുക എന്ന കാര്യത്തില്‍ പോലും സംശയമുണ്ടെന്നാണ് മുതിര്‍ന്ന നേതാവായ ക്രിസ് മുള്ളിന്‍ പ്രതികരിച്ചത്.

 

Top