വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ സേനയുടെ ആക്രമണം; 15 പലസ്തീനികള്‍ കൊല്ലപ്പെട്ടു

റാമല്ല: വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ സേനയുടെ ആക്രമണം. വടക്കന്‍ വെസ്റ്റ് ബാങ്കിലുള്ള ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ 15 പലസ്തീനികള്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ക്യാമ്പാണ് ഇത്.

വലിയ ആക്രമണങ്ങളാണ് ജെനിന്‍ നഗരത്തില്‍ നടക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇടയ്ക്കിടെ വെടിവെപ്പും സ്‌ഫോടനങ്ങളുമുണ്ടാകുന്ന നഗരത്തിന് മുകളില്‍ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണം ആരംഭിച്ചത്. അഭയാര്‍ത്ഥി ക്യാമ്പിന് നേരെയായിരുന്നു ആദ്യ ആക്രമണം. ആക്രമണത്തിന് ശേഷം പാലസ്തീന്‍ സായുധ സേനാംഗങ്ങളെ കണ്ടെത്താനായി ഇസ്രയേലി സ്‌പെഷ്യല്‍ ഫോഴ്‌സ് തിരച്ചില്‍ ആരംഭിച്ചു. ഇവരെ കണ്ടെത്തിയതോടെയാണ് പോരാട്ടം രൂക്ഷമായതെന്നാണ് റിപ്പോര്‍ട്ട്.ഭീകരവാദത്തിനെതിരായ ആക്രമണമാണ് ജെനിനില്‍ തങ്ങള്‍ നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യം പറഞഞത്. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സൈന്യം തയ്യാറായില്ല.

Top