തെക്കന്‍ ഗാസയില്‍ കരയാക്രമണം വിപുലീകരിച്ച് ഇസ്രയേല്‍ സൈന്യം

തെക്കന്‍ ഗാസയില്‍ കരയാക്രമണം വിപുലീകരിച്ച് ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ ദിവസം മാത്രം 700-ലധികം പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ അധികൃതരെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഒക്ടോബര്‍ ഏഴിലെ ഇസ്രയേലിന് നേരെ നടന്ന ഹമാസ് ആക്രമണത്തിന് നേതൃത്വം നല്‍കിയ കമാന്‍ഡര്‍ ഹൈതം ഖുവാജാരിയെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയ്ക്ക് പുറത്തുള്ള അല്‍-ഷാതി അഭയാര്‍ത്ഥി ക്യാമ്പിന് സമീപത്ത് വച്ചാണ് ഹമാസിന്റെ ഷാതി ബറ്റാലിയന്‍ കമാന്‍ഡറിനെ കൊലപ്പെടുത്തിയതെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ഡാനിയേല്‍ ഹഗാരി അറിയിച്ചു.

ഒരാഴ്ച നീണ്ട വെടിനിര്‍ത്തലിന് ശേഷം ഗാസയില്‍ സമാനതകളില്ലാത്ത ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. ആശുപത്രികള്‍, വീടുകള്‍, അഭയാര്‍ത്ഥി ക്യാമ്പുകള്‍ എന്നിവയുടെയെല്ലാം പരിസരങ്ങളില്‍ ബോംബാക്രമണം നിലയ്ക്കാതെ തുടരുകയാണ്. നിലവില്‍ ഖാന്‍ യൂനിസ് നടക്കുന്ന ആക്രമണം, യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ത്രീവ്രത നിറഞ്ഞതാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വെടിനിര്‍ത്തലില്‍ ബന്ദികളാക്കിയ 110 പേരെ ഹമാസും 240 പേരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു.

ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതിന് ശേഷം കഴിഞ്ഞ രണ്ട് മാസത്തിനിടെ 15,523 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 41.316 പേര്‍ക്കാണ് പരുക്കേറ്റത്. മരണപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.നേരത്തെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അറബ് രാഷ്ട്രമായ ഖത്തര്‍ മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് ഏകപക്ഷീയമായി ഇസ്രയേല്‍ പിന്മാറിയിരുന്നു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചര്‍ച്ചയ്ക്കായി എത്തിയ ഇസ്രയേല്‍ നയതന്ത്ര പ്രതിനിധികളോട് ഉടന്‍ നാട്ടിലേക്ക് തിരികെവരാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Top