യു.എന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നല്‍കില്ല; ഇസ്രായേല്‍

ടെല്‍ അവീവ്: യു.എന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ അനുവദിക്കില്ലെന്ന് ഇസ്രായേല്‍. കഴിഞ്ഞ ദിവസം നടന്ന സുരക്ഷാ സമിതി യോഗത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഫലസ്തീനെ പിന്തുണച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ നടപടി. ഇസ്രായേലിന്റെ യു.എന്‍ അംബാസിഡര്‍ ഗിലാഡ് എര്‍ദനാണ് ഇക്കാര്യം അറിയിച്ചതെന്ന് ഇസ്രായേല്‍മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യു.എന്‍ മേധാവിയുടെ പ്രസ്താവന മൂലം വിസ അനുവദിക്കുന്നത് നിര്‍ത്തുകയാണെന്ന് ആര്‍മി റേഡിയോയില്‍ അദ്ദേഹം പറഞ്ഞു. യു.എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ മാര്‍ട്ടിന്‍ ഗ്രിഫിത്തിന് ഇസ്രായേല്‍ വിസ നല്‍കിയിട്ടില്ല. അവരെ ഒരു പാഠം പഠിപ്പിക്കാനുള്ള സമയമാ?ണിതെന്നും എര്‍ദന്‍ പറഞ്ഞു.

ഹമാസിന്റെ ഇസ്രായേല്‍ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്നായിരുന്നു യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ പ്രസ്താവന. കഴിഞ്ഞ 56 വര്‍ഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശമാണ് ഫലസ്തീന്‍ ജനത അനുഭവിക്കുന്നതെന്നും ഗുട്ടറസ് പറഞ്ഞു. യു.എന്‍ സുരക്ഷ സമിതിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഗസ്സയിലുണ്ടായത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് മുകളില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് പോരാട്ടം നടത്താന്‍ ഒരാള്‍ക്കും അവകാശമില്ലെന്നും ഗുട്ടറസ് ഓര്‍മിപ്പിച്ചു.

ഗസ്സയിലെ യു.എന്നിന്റെ ഇന്ധനം ദിവസങ്ങള്‍ക്കുള്ളില്‍ തീരും. അത് മറ്റൊരു ദുരത്തിന് കാരണമാകും. ദുരന്തങ്ങള്‍ ലഘൂകരിക്കുന്നതിനും സഹായം വിതരണം ചെയ്യുന്നതിനും ബന്ദികളെ വിട്ടയക്കുന്നതിനുമുള്ള തന്റെ അഭ്യര്‍ഥന ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top