പലസ്തീന്‍ തൊഴിലാളികള്‍ക്ക് പകരം ഇന്ത്യയില്‍ നിന്ന് ജോലിക്കാരെ എത്തിക്കാന്‍ ഇസ്രയേല്‍

ടെല്‍ അവീവ്: ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന പലസ്തീന്‍ തൊഴിലാളികള്‍ക്ക് പകരം ഇന്ത്യയില്‍ നിന്ന് ജോലിക്കാരെ എത്തിക്കാന്‍ ഇസ്രയേല്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ട്. പതിനായിരത്തോളം വിദഗ്ധ തൊഴിലാളികളെ വേണമെന്നാണ് ഇസ്രയേല്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് പൊട്ടിപ്പുറപ്പെട്ട ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന പലസ്തീന്‍ പൗരന്മാരുടെ ജോലി പെര്‍മിറ്റ് റദ്ദാക്കി പലസ്തീനിലേക്ക് തിരിച്ചയച്ചിരുന്നു. പതിനായിരക്കണക്കിന് പലസ്തീനികളാണ് അതിര്‍ത്തി കടന്ന് പലസ്തീനിലെത്തിയത്.

പലസ്തീന്‍ തൊഴിലാളികള്‍ പോയതോടെ ഇസ്രയേലിലെ പല മേഖലകളും പ്രതിസന്ധിലിയായെന്നും ഇന്ത്യയില്‍ നിന്ന് 100,000 തൊഴിലാളികളെ ഉടനടി നല്‍കാന്‍ ഇസ്രായേല്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടെന്നും മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ രാജ് കൗളാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ മേയില്‍ 42,000 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നിര്‍മാണ, നഴ്സിംഗ് മേഖലകളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന കരാറില്‍ ഇന്ത്യയും ഇസ്രായേലും ഒപ്പുവച്ചിരുന്നു.

നിര്‍മാണ മേഖലയിലെ തൊഴിലാളി ക്ഷാമം നികത്താന്‍ ഇസ്രയേലി ബില്‍ഡേഴ്സ് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടിയതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തിന് പിന്നാലെ 90,000 പലസ്തീനികളുടെ ജോലി ചെയ്യാനുള്ള അനുമതിയാണ് ഇസ്രയേല്‍ റദ്ദാക്കിയത്. തൊഴിലാളികളെ ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. ഇസ്രയേല്‍ സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ നിന്ന് 50,000 മുതല്‍ 100,000 വരെ തൊഴിലാളികളെ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നുവെന്നും ഇസ്രയേല്‍ ബില്‍ഡേഴ്സ് അസോസിയഷന്‍ വൈസ് പ്രസിഡന്റ് ഹൈം ഫിഗ്ലിന്‍ പറഞ്ഞു.

Top