അമേരിക്കയുടെ അഭ്യര്‍ഥന പ്രകാരം താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രായേല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

യുദ്ധം വ്യാപിച്ചേക്കുമെന്ന ആശങ്കയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രായേല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ അഭ്യര്‍ഥന മാനിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് അനുമതി നല്‍കിയേക്കുമെന്ന് ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ സൂചിപ്പിക്കുന്നു. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് ഇസ്രായേലില്‍ എത്താനിരിക്കെ, ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും.

ലബനാന്‍ അതിര്‍ത്തിയില്‍ ആക്രമണം കൂടുതല്‍ ശക്തമായിരിക്കെ, ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല ഇന്ന് വൈകീട്ട് സുപ്രധാന പ്രഖ്യാപനം നടത്തും. ഗസ്സയില്‍ നിരവധി ആശുപത്രികളുടെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കെ, ഗസ്സയിലേക്ക് ഇന്ധനം എത്തിക്കാന്‍ ഇസ്രായേലിനെ അമേരിക്ക പ്രേരിപ്പിച്ചേക്കും . ഇസ്രായേലില്‍ എത്തുന്ന ആന്റണി ബ്ലിങ്കന്‍ ജോര്‍ദാന്‍ നേതാക്കളുമായും ചര്‍ച്ച നടത്തും. ഗസ്സയില്‍ തുടരുന്ന കുരുതി അമേരിക്കന്‍ അനുകൂല രാജ്യങ്ങളെയും മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

അതിനിടെ, ഗസ്സ നഗരം പൂര്‍ണമായും വളഞ്ഞതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നുണ്ട്. ജെനിന്‍ ക്യാമ്പ് പരിസരത്ത് ഹമാസും ഇസ്രായേല്‍ സ്‌പെഷ്യല്‍ ഫോഴ്‌സും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ന് വെളുപ്പിനും തുടര്‍ന്നു. ബന്ദികളുടെ മോചനവും ഹമാസിനെ അമര്‍ച്ച ചെയ്യലും ലക്ഷ്യമിട്ടുള്ള സൈനിക നീക്കം കൃത്യമായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി പറഞ്ഞു.

Top