സൈബര്‍ ലോകത്തും ആക്രമണം നേരിട്ട് ഇസ്രായേല്‍; അയേണ്‍ ഡോം വരെ ഇരയാക്കപ്പെട്ടു

സ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷത്തിന്റെ പ്രതിഫലനം സൈബര്‍ ലോകത്തും പ്രത്യക്ഷമായിത്തന്നെ പ്രകടമാണ്. റഷ്യന്‍ ഹാക്കര്‍മാരും ഇസ്രയേല്‍ വിരുദ്ധ രാജ്യങ്ങളിലെ ഹാക്കര്‍മാരും ചേര്‍ന്നാണ് ഇസ്രയേലിന് എതിരെ ആക്രമണം നടത്തുന്നത്. ഇസ്രയേലിന്റെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ മുതല്‍ സുപ്രധാന വ്യോമ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോം വരെ സൈബര്‍ ആക്രമണത്തിന് ഇരയാക്കി കഴിഞ്ഞു. ഇതിനു പിന്നാലെ ഹമാസിന്റെ വെബ്‌സൈറ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ ഹാക്കര്‍മാരും രംഗത്തെത്തിയെന്ന് സൂചനയുണ്ട്.

ഇസ്രയേലി വെബ് സൈറ്റായ gov.ilന്റെ പ്രവര്‍ത്തനം തകരാറിലാക്കിയത് റഷ്യന്‍ ഹാക്കര്‍മാരുടെ സംഘമായ കില്‍നെറ്റാണ്. ടെലഗ്രാമിലെ പേജ് വഴി കില്‍നെറ്റ് തന്നെയാണ് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇസ്രയേലി ഭരണകൂടത്തിന് നേരെയാണ് തങ്ങളുടെ ആക്രമണമെന്നും കില്‍നെറ്റ് പറയുന്നുണ്ട്. ഇസ്രയേലിന്റെ മുന്നറിയിപ്പ് സംവിധാനവും ഇവരുടെ കൈകളിലാണ്. സൈബര്‍ ആര്‍മി ഓഫ് റഷ്യ എന്ന മറ്റൊരു റഷ്യന്‍ സൈബര്‍ സംഘം ഇസ്രയേലിനെയാണോ പലസ്തീനെയാണോ പിന്തുണക്കേണ്ടത് എന്നുള്ള അഭിപ്രായ സര്‍വേ നടത്തുന്നുണ്ട്. ഇതിനു പിന്നാലെ ഇസ്രയേലിനെ പിന്തുണക്കുന്ന ഇന്ത്യന്‍ ഹാക്കര്‍മാരുടെ സംഘം ഹമാസ് വെബ്സൈറ്റിനു നേരെ സൈബര്‍ ആക്രമണം നടത്തിയെന്നും സൂചനയുണ്ട്.

അനോണിമസ് സുഡാന്‍ എന്ന ഹാക്കിവിസ്റ്റ് ഗ്രൂപ്പും ഹമാസ് പക്ഷത്ത് ചേര്‍ന്ന് ഇസ്രയേലിനെതിരെ സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. റഷ്യയുമായി ബന്ധമുള്ള സംഘമാണ് ഇതെന്നാണ് സൂചന. ദ ജറൂസലേം പോസ്റ്റ് എന്ന ഇസ്രയേലി മാധ്യമത്തിന്റെ വെബ്സൈറ്റാണ് അനോണിമസ് ലക്ഷ്യം വെച്ചിരിക്കുന്നത്. എക്‌സ് വഴി ദ ജറൂസലേം തന്നെയാണ് സൈബര്‍ ആക്രമണത്തിന് ഇരയായ വിവരം പുറത്തുവിട്ടത്. ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമിനെ ആക്രമിച്ച് നേരിട്ട് യുദ്ധത്തിന്റെ ഭാഗമാകാന്‍ അനോണിമസ് സുഡാന്‍ ശ്രമിക്കുന്നുവെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇന്ത്യ സൈബര്‍ ഫോഴ്സ് എന്നറിയപ്പെടുന്ന സംഘമാണ് ഇതിനു പിന്നില്‍. നാഷണല്‍ ബാങ്ക്(tns.ps/en), ടെലികമ്മ്യൂണിക്കേഷന്‍ കമ്പനി(palter.ps) എന്നീ വെബ്സൈറ്റുകള്‍ക്കു നേരേയും ഹമാസിന്റെ ഔദ്യോഗിക സൈറ്റായ hamas.psനു നേരെയുമാണ് ആക്രമണമുണ്ടായത്. സൈലന്‍വണ്‍, ഗരുണ ഓപ്സ്, ടീം യുസിസി ഓപ്സ് എന്നീസംഘങ്ങളും ഇസ്രയേലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ടീം ഇന്‍സേന്‍ പികെ എന്ന പാകിസ്ഥാന്‍ ഹാക്കര്‍മാരുടെ സംഘം ഇസ്രയേലിലെ ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top