ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞെന്ന് ഇസ്രയേല്‍

ജെറുസലേം: തങ്ങളുടെ സൈന്യം ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞെന്ന അവകാശവാദവുമായി ഇസ്രയേല്‍. ഇസ്രയേല്‍ സൈനികര്‍ ഗാസയെ പൂര്‍ണമായി വലയം ചെയ്ത് കഴിഞ്ഞെന്നും വെടിനിര്‍ത്തല്‍ വിഷയം നിലവില്‍ പരിഗണനയിലില്ലെന്നും ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.

ബന്ദികളുടെ മോചനം മുന്‍നിര്‍ത്തി മനുഷ്യത്വപരമായ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് ഇസ്രയേലിന്റെ ഇപ്പോഴത്തെ നടപടികള്‍.

അതേസമയം, വടക്കന്‍ ഗാസയില്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ പരിക്കേറ്റ നൂറുകണക്കിന് വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ റാഫ അതിര്‍ത്തിവഴി ഈജിപ്തിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്. 21 പാലസ്തീനികളും 72 കുട്ടികളും ഉള്‍പ്പെടെ 344 വിദേശപൗരന്മാരും അതിര്‍ത്തികടന്ന് എത്തിയതായി ഈജിപ്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു.ഹമാസ് ബന്ദികളാക്കിയ, സൈനികരും സാധാരണക്കാരും ഉള്‍പ്പെടെയുള്ള 240 പേരെ മോചിപ്പിക്കാനുള്ള നീക്കത്തിലാണ് ഇസ്രയേല്‍ സൈന്യം. ഒക്ടോബര്‍ ഏഴിന് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെയാണ് ഹമാസ് ഇവരെ തട്ടിക്കൊണ്ടുപോയത്.

Top