ഗാസയിലെ ജനങ്ങൾ മരണമുഖത്ത്; ഇസ്രയേൽ ഏതുനിമിഷവും കരയുദ്ധത്തിലേക്കെന്ന് റിപ്പോർട്ട്

ഗാസ : ഇസ്രയേൽ ആക്രമണത്തിന്‌ നടുവിൽ മരണം മുന്നിൽക്കണ്ട്‌ ഗാസയിൽ തിങ്ങിപ്പാർക്കുന്ന 23 ലക്ഷത്തിൽപ്പരം ജനങ്ങൾ. തുടർച്ചയായ അഞ്ചാംദിവസവും ഉപരോധവും ആക്രമണവും ഇസ്രയേൽ കടുപ്പിച്ചു. ഡീസൽ തീർന്നതോടെ മേഖലയിലെ ഏക വൈദ്യുത നിലയത്തിന്റെ പ്രവർത്തനം നിലച്ചു. ഇതോടെ, ആശുപത്രികളുടെയടക്കം പ്രവർത്തനം മുടങ്ങി. ഏഴ്‌ യുഎൻ ആശുപത്രിയിലടക്കം മരുന്നുകൾ തീർന്നിട്ട്‌ ദിവസങ്ങളായി. വൈദ്യുതികൂടി മുടങ്ങിയതോടെ ജനങ്ങൾ മരണമുഖത്തായി. ഗാസ പൂർണമായും ഇരുട്ടിൽ.

ചില ആശുപത്രികളിൽമാത്രം രണ്ടു ദിവസത്തേക്കുള്ള അടിയന്തര സേവന ജനറേറ്ററുകൾ ഉണ്ട്‌. ജലസേചനം, ലിഫ്‌റ്റുകൾ, മൊബൈൽ ഫോണുകൾ, ടവറുകൾ എല്ലാം നിലച്ചു. വ്യാഴാഴ്ചയോടെ പുറംലോകവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കപ്പെടും. ഈ സാഹചര്യത്തിൽ ഇസ്രയേൽ കരയുദ്ധംകൂടി തുടങ്ങിയാൽ രക്ഷപ്പെടാൻ ഒരുമാർഗവും പലസ്‌തീൻ ജനതയ്‌ക്ക്‌ മുന്നിലില്ല.

ആക്രമിക്കപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്രസമൂഹം ഇടപെടണമെന്ന്‌ അൽ ഷിഫ ആശുപത്രിയിലെ ജീവനക്കാർ അഭ്യർഥിച്ചു. പലസ്തീൻ റെഡ്‌ ക്രെസന്റിന്റെ നാലു പ്രവർത്തകർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ മൂന്നുപേർ സഞ്ചരിച്ച ആംബുലൻസിനെ തിരഞ്ഞുപിടിച്ച്‌ വ്യോമാക്രമണം നടത്തുകയായിരുന്നു. ഒമ്പത്‌ യുഎൻ ജീവനക്കാരും കൊല്ലപ്പെട്ടു.

ശനിമുതൽ തുടരുന്ന ഏറ്റുമുട്ടലിൽ 1055 പലസ്തീൻകാരും 1200 ഇസ്രയേൽകാരും കൊല്ലപ്പെട്ടതായാണ്‌ ഔദ്യോഗിക കണക്ക്‌. സാധാരണക്കാർക്ക്‌ രക്ഷപ്പെടാൻ മാനവിക ഇടനാഴി ഉറപ്പാക്കണമെന്ന്‌ യു എൻ ആവശ്യപ്പെട്ടിട്ടുണ്ട്‌. വ്യാഴാഴ്ച ഇസ്രയേലിൽ എത്തുന്ന അമേരിക്കൻ സ്‌റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇതു സംബന്ധിച്ച ചർച്ച നടത്തുമെന്നാണ്‌ വിവരം.

അമേരിക്കയിൽനിന്നുള്ള ആയുധ സന്നാഹങ്ങളും എത്തിയതോടെ ഇസ്രയേൽ ഏതുനിമിഷവും ഗാസയിലേക്ക്‌ കടന്നുകയറി കരയുദ്ധം തുടങ്ങുമെന്ന സ്ഥിതി. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിപക്ഷ നേതാവ്‌ ബെന്നി ഗാന്റ്‌സും ചേർന്ന്‌ യുദ്ധസർക്കാർ രൂപീകരിച്ചു.

കരയുദ്ധമുണ്ടാകുമെന്ന്‌ വ്യക്തമാക്കിയ പ്രതിരോധമന്ത്രി യോവ്‌ ഗാലന്റ്‌ ഗാസയ്ക്ക്‌ പൂർവസ്ഥിതിയിലേക്ക്‌ തിരിച്ചുപോക്ക്‌ ഉണ്ടാകില്ലെന്ന ഭീഷണിയും മുഴക്കി. ഗാസ മുനമ്പിനുചുറ്റും നിലയുറപ്പിച്ചിരിക്കുന്ന ഇസ്രയേൽ സൈന്യം ഏതുനിമിഷവും കടന്നുകയറാമെന്ന്‌ അമേരിക്കയുടെ മുൻ സ്ഥാനപതി വില്യം റോബക്ക്‌ പറഞ്ഞു. അമേരിക്കൻ സ്റ്റേറ്റ്‌ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യാഴാഴ്ച ഇസ്രയേലിൽ എത്തും. നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി തുടർനീക്കം ആസൂത്രണം ചെയ്യും. യുകെ വിദേശ സെക്രട്ടറി ജെയിംസ്‌ ക്ലെവർലി ഇസ്രയേലിൽ എത്തി.

യുദ്ധാവസാനത്തോടെ ഹമാസിന്‌ സൈനികശേഷി ഉണ്ടാവില്ലെന്ന സൈനിക വക്താവിന്റെ ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം ഗാസയിലേക്ക്‌ കടന്നുകയറ്റം ഉണ്ടാകുമെന്നതിന്റെ സ്ഥിരീകരണമായി.

ഹമാസിനെതിരായ ആക്രമണത്തിൽ സംഘടിച്ച്‌ നീങ്ങാൻ ഇസ്രയേലിലെ ഭരണപക്ഷവും പ്രതിപക്ഷവും. കഴിഞ്ഞ ദിവസം തുടങ്ങിയ ചർച്ചയിൽ യുദ്ധസർക്കാർ രൂപീകരിക്കാൻ തീരുമാനമായതായി പ്രതിപക്ഷനേതാക്കളിൽ പ്രധാനിയായ മുൻ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സ്‌ അറിയിച്ചു. സൈന്യത്തിന്റെ മുൻ ചീഫ്‌ ഓഫ്‌ സ്റ്റാഫുമായ ഇദ്ദേഹത്തിനു പുറമെ, പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, നിലവിലെ പ്രതിരോധമന്ത്രി യോവ്‌ ഗാലന്റ്‌ എന്നിവരും രണ്ടു മുതിർന്ന ഉദ്യോഗസ്ഥരുമാണ്‌ യുദ്ധ ക്യാബിനറ്റിൽ ഉണ്ടാവുക. പ്രതിപക്ഷ നേതാവ്‌ യായ്‌ർ ലാപിഡിനും ക്ഷണമുണ്ട്‌. അദ്ദേഹം പ്രതികരിച്ചിട്ടില്ല. യുദ്ധത്തിൽ സ്വീകരിക്കേണ്ട തന്ത്രപരമായ നിലപാടുകൾ ഈ മന്ത്രിസഭയായിരിക്കും എടുക്കുക.

ഇസ്രയേൽ–- ഹമാസ്‌ യുദ്ധത്തെച്ചൊല്ലി സൈനിക സഖ്യമായ നാറ്റോയിൽ ഭിന്നത. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ നടത്തുന്ന ഇടപെടലുകൾ പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുമെന്ന്‌ തുർക്കിയ പ്രസിഡന്റ്‌ റജെബ്‌ തയ്യിപ്‌ എർദോഗൻ പറഞ്ഞു. അമേരിക്കൻ പടക്കപ്പലിലും വിമാനങ്ങളിൽനിന്നും ഗാസ മുനമ്പിനെ വളഞ്ഞാക്രമിക്കുമെന്നും കൂട്ടക്കുരുതിയുണ്ടാകും. ലോകത്തെ ഏറ്റവും വലിയ പടക്കപ്പലുകളിൽ ഒന്നാണ്‌ അമേരിക്ക ഇസ്രയേലിലേക്ക്‌ അയച്ചിരിക്കുന്നത്‌. മധ്യസ്ഥശ്രമത്തിന്‌ തുർക്കിയ തയ്യാറാണെന്നും എർദോഗൻ ആവർത്തിച്ചു. ഓസ്‌ട്രിയൻ ചാൻസലർ കാൾ നെഹാമ്മറിനൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേൽ–- പലസ്തീൻ പ്രശ്‌നപരിഹാരത്തിനായി ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവച്ച ദ്വിരാഷ്ട്ര സ്ഥാപനത്തെ അംഗീകരിക്കുന്ന രാഷ്ട്രമാണ്‌ തുർക്കിയ.

സിറിയയിലേക്കും ലബനനിലേക്കും ആക്രമണം നടത്തി ഇസ്രയേൽ. ലബനനിൽനിന്ന്‌ സായുധസംഘമായ ഹെസ്‌ബുള്ള ഇസ്രയേലിലേക്ക്‌ മിസൈൽ ആക്രമണം നടത്തിയിരുന്നു. തുടർന്നാണ്‌ ലബനനിൽ ബോംബിട്ടത്‌. സിറിയയിൽനിന്നുണ്ടായ ഷെല്ലാക്രമണത്തിനും തിരിച്ചടി നൽകിയതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ഗാസയിൽ ഹമാസ്‌ നിയന്ത്രിക്കുന്ന ഇസ്ലാമിക്‌ സർവകലാശാലയ്‌ക്കുനേരെയും ഇസ്രയേല്‍ ആക്രമണം നടത്തി.

Top