ഇസ്രയേല്‍- ഹമാസ് യുദ്ധം; കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു

ദില്ലി: ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേല്‍ പൂര്‍ണ്ണമായി വിച്ഛേദിച്ചു. ഇതോടെ ഗാസയിലെ പവര്‍ സ്റ്റേഷന്‍ അടച്ചു പൂട്ടി. എന്നാല്‍ ഗാസയിലെ പൊതുജനങ്ങള്‍ക്കുള്ള ഭക്ഷണവും ജലവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാന്‍ അനുവദിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ചു.

ഗാസയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള മാനുഷിക ഇടനാഴി സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയുമായും ഈജീപ്തുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് വൈറ്റ്ഹൗസും അറിയിച്ചു. അതേ സമയം ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് ശ്രമം.

അതേസമയം, യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പറേഷന്‍ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവന്‍ തിരികെ എത്തിക്കാനുള്ള ദൗത്യമാണ് നടക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇസ്രയേലില്‍ കുടുങ്ങിപ്പോയ മുഴുവന്‍ ഇന്ത്യാക്കെരെയും പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഓപ്പറേഷന്‍ അജയിന്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടെന്നും അദ്ദേഹം വിവരിച്ചു. ഇസ്രയേലിലുള്ള ഇന്ത്യക്കാരുടെ വിവരശേഖരണം നേരത്തെ തന്നെ തുടങ്ങിയിരുന്നെന്നും എല്ലാവരെയും ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്നു എംബസി അറിയിച്ചു.

Top