ടെൽ അവീവ്: തീവ്രവാദികൾക്കെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അസഹിഷ്ണുതയോടെയുളള ആക്രമണങ്ങൾക്ക് ഹമാസിന് വലിയ വില നൽകേണ്ടി വരുമെന്നും നെതന്യാഹു പറഞ്ഞു. രാജ്യത്തിന് വേണ്ടിയുളള പോരാട്ടത്തിൽ എല്ലാവരും ഒറ്റ ഹൃദയത്തോടെ സൈന്യത്തിന് പിന്നിൽ അണിചേരുകയാണെന്നും നെതന്യാഹു വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭാവിക്കും വേണ്ടിയാണിതെന്നും ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ ടെൽ അവീവിൽ രാജ്യത്തെ ഉന്നത സൈനിക മേധാവികളുമായി ചേർന്ന് നെതന്യാഹു സ്ഥിതി വിലിയിരുത്തിയിരുന്നു. പ്രതിരോധ സേനാ മേധാവി, പ്രതിരോധ മന്ത്രി, മൊസാദ് തലവൻ, ദേശീയ സുരക്ഷാ കൗൺസിൽ തലവൻ തുടങ്ങിയവരുമായിട്ടാണ് നെതന്യാഹു ആശയവിനിമയം നടത്തിയത്.
കഴിഞ്ഞ ഏഴ് ദിവസങ്ങൾക്കുളളിൽ ഇസ്രയേലിലേക്ക് ഹമാസ് തീവ്രവാദികൾ 3100 റോക്കറ്റുകൾ പ്രയോഗിച്ചതായി ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി. രാജ്യത്തെ 70 ശതമാനം പേരും റോക്കറ്റ് ആക്രമണത്തിന്റെ ഭീതിയിലാണ്. ഇസ്രയേലിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയും റോക്കറ്റുകൾ നേരിടേണ്ടി വരുന്നതെന്നും സൈന്യം പറഞ്ഞു. ഇതുവരെ പ്രയോഗിച്ചതിൽ 439 റോക്കറ്റുകൾ ലക്ഷ്യം തെറ്റി പലസ്തീൻ മേഖലയിൽ തന്നെയാണ് പതിച്ചത്. ഇരുപതോളം പലസ്തീൻ പൗരൻമാർ ഇങ്ങനെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പ്രതിരോധ സേന ചൂണ്ടിക്കാട്ടി.