ജറുസലേം: ഭൂരിപക്ഷം തെളിയിക്കാനാകാതെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള 28 ദിവസത്തെ കാലപരിധി ഇന്ന് അവസാനിച്ചതോടെയാണ് 15 വര്‍ഷം ഇസ്രയേലിന്‍റെ അധികാരത്തലപ്പത്തിരുന്ന നെതന്യാഹുവിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. അഴിമതിക്കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് പുതിയ പ്രതിസന്ധിയും.
വലിയ രാഷ്ട്രീയ അനിശ്ചിതാവസ്ഥകള്‍ക്കിടയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് തവണയാണ് ഇസ്രയേലില്‍ തെരഞ്ഞെടുപ്പ് നടന്നത്. അവസാന പൊതു തെരഞ്ഞെടുപ്പില്‍ മാര്‍ച്ച് 23ന് ഫലം പ്രഖ്യാപിച്ചപ്പോള്‍ 120 അംഗ കനേസെറ്റില്‍ (ഇസ്രയേല്‍ പാര്‍ലമെന്‍റ്) 61 സീറ്റുകളുമായി കേവലഭൂരിപക്ഷത്തിന് തൊട്ടുതാഴെ നെതന്യാഹുവിന്‍റെ പാര്‍ട്ടിയായ ലികുഡ് നേതൃത്വം നല്‍കിയ വലത് പക്ഷ മുന്നണി വീണു. കൊവിഡ് പ്രതിരോധ വാക്സിനേഷന്‍ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടും തീവ്ര വലത് വിഭാഗങ്ങളിലെ ഭിന്നതയാണ് നെതന്യാഹുവിന് തിരിച്ചടിയായത്. 1996 മുതല്‍ 99 വരെയും പിന്നീട് 2009 മുതല്‍ 21 വരെയും നീണ്ട അധികാര കാലത്തിന്‍റെ അപ്രമാദിത്തം, സൈനികനില്‍ രാജ്യത്തിന്‍റെ പരമാധികാരിയായി വരെ വളര്‍ന്ന ഇസ്രയേല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ അതികായന്‍, എത് തന്ത്രം പ്രയോഗിച്ചാണെങ്കിലും അയാള്‍ അധികാരത്തില്‍ തുടരുമെന്ന് വിലയിരുത്തപ്പെട്ടിരുന്നതിനിടെയാണ് ഈ പടിയിറക്കവും