ഇസ്രായേല്‍ സുരക്ഷാ വീഴ്ച സമ്മതിച്ചു; ‘ആക്രമണം മുന്‍കൂട്ടി കാണാനായില്ല’

സംഘര്‍ഷം തുടങ്ങി ഏഴാം ദിവസം സുരക്ഷാ വീഴ്ച സംഭവിച്ചെന്നും, ആക്രമണം മുന്‍കൂട്ടി കാണാനായില്ലെന്നും ഇസ്രായേല്‍ പ്രതിരോധമന്ത്രാലയം സമ്മതിച്ചു. വടക്കന്‍ ഗാസയില്‍ നിന്ന് ജനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ഒഴിയണമെന്ന് ഇസ്രായേല്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് അപ്രായോഗികമെന്നാണ് യുഎന്നിന്റെ നിലപാട്.

ഗാസയില്‍ ആക്രമണം തുടര്‍ന്നാല്‍ മറ്റ് യുദ്ധമുന്നണികള്‍ തുറക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഹമാസിന് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന സംശയത്തിന്റെ പേരില്‍ ഇറാനുള്ള സാമ്പത്തിക സഹായം അമേരിക്ക മരവിപ്പിച്ചു. സംഘര്‍ഷം രൂക്ഷമാകുന്നത് തടയാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഈജിപ്ത് വ്യക്തമാക്കി. ഇസ്രയേലിന് കപ്പലുകളും ചാരവിമാനങ്ങളും അയയ്ക്കുമെന്ന് ബ്രിട്ടനും അറിയിച്ചിട്ടുണ്ട്. അനുയായികളോട് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ ഹമാസ് ആഹ്വാനം ചെയ്ത പശ്ചാത്തലത്തില്‍ ഇസ്രായേലില്‍ അതീവ ജാഗ്രത തുടരുകയാണ്.

അതേസമയം, പശ്ചിമേഷ്യന്‍ സംഘര്‍ഷം പരിഹരിക്കാന്‍ അമേരിക്ക ഇടപെട്ടിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇസ്രായേലിലെത്തി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവായും ഇസ്രായേലി പ്രസിഡന്റ് ഇസാക് ഹെര്‍സോഗുമായും ബ്ലിങ്കണ്‍ കൂടിക്കാഴ്ച നടത്തി. ഇസ്രായേലിന് പൂര്‍ണ പിന്തുണയാണ് ബ്ലിങ്കണ്‍ പ്രഖ്യാപിച്ചത്. ഇതിനിടെ ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഉപരോധം തുടരുമെന്ന് ഹമാസിന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി.

Top