സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ശക്തമാകും; രണ്ട് ജില്ലകളിൽ ജാഗ്രത നി‍ർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം ശക്തമാകുന്നു. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലെ മലയോരമേഖലകളിലുമാണ് ശക്തമായ മഴയ്ക്ക് കൂടുതൽ സാധ്യത. ഇത് പ്രകാരം രണ്ട് ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകലിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്.

നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്നാണ് മഴ എത്തിയത്. തെക്കൻ കേരളത്തിൽ പ്രത്യേകിച്ചും തലസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ ശക്തമായിരുന്നു. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയിട്ടുള്ളത്. ഇതിനൊപ്പം ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഴ ശക്തമാകാൻ കാരണമായേക്കും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചിട്ടുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിര്‍ദേശം

26 – 01 – 2023: തെക്ക് ബംഗാൾ ഉൾക്കടലിൻറെ മധ്യ ഭാഗങ്ങൾ, ഭൂമധ്യരേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

27 – 01 – 2023 മുതൽ 28 – 01 – 2023 വരെ : ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Top