ഫ്രാന്‍സില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഭീകരാക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

france

പാരീസ്: ഫ്രാന്‍സിലെ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഐഎസ് ഭീകരനെന്നു സംശയിക്കുന്ന യുവാവാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് പിന്നീട് വധിച്ചു.പാരീസില്‍നിന്ന് 385 മൈല്‍ തെക്കുള്ള ട്രെബ് നഗരത്തിലും സമീപമുള്ള കര്‍ക്കസോണ്‍ നഗരത്തിലുമായിരുന്നു ആക്രമണങ്ങള്‍. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

കര്‍ക്കസോണ്‍ നഗരത്തില്‍ കാര്‍ തടഞ്ഞ അക്രമി വെടിയുതിര്‍ത്ത് യാത്രക്കാരനെ വധിക്കുകയും ഡ്രൈവറെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. അക്രമിയുടെ പക്കല്‍ തോക്ക്, ഗ്രനേഡ്, കത്തികള്‍ എന്നിവയുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 2015 നവംബറില്‍ 130 പേര്‍ കൊല്ലപ്പെട്ട പാരീസ് ഭീകരാക്രമണത്തില്‍ ജീവനോടെ പിടികൂടപ്പെട്ട സലാ അബ്ദസാമിനെ മോചിപ്പിക്കണമെന്ന് അക്രമി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

കര്‍ക്കസോണ്‍ സ്വദേശി റിഡോണ്‍ ലാസ്‌കി(26) ആണ് ആക്രമണം നടത്തിയത്. ചെറുകിട മയക്കുമരുന്നു കച്ചവടത്തിലും മറ്റും ഏര്‍പ്പെട്ടിരുന്ന ഇയാള്‍ പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു.

Top