ഐഎസ്എല്‍; പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി, ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കി ഹൈദരാബാദ്

ബംബോലിം: പൊരുതിക്കളിച്ച കേരള ബ്ലാസ്റ്റേഴ്സ് വീഴ്ത്തി ഹൈദരാബാദ് എഫ്സി. ഐഎസ്എലില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിനെ കീഴടക്കി. ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയുടെയും പ്രതിരോധത്തിന്റെയും മികവിലാണ് ഹൈദരാബാദ് കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്നത്. ആദ്യപകുതിയില്‍ ബര്‍തലോമിയോ ഒഗ്ബെച്ചെയും രണ്ടാംപകുതിയില്‍ ജാവിയര്‍ സിവേറിയോയും ഹൈദരാബാദിനായി ഗോളടിച്ചു. പകരക്കാരനായെത്തിയ വിന്‍സി ബരെറ്റോ ബ്ലാസ്റ്റേഴ്സിനായി വല കുലുക്കി. 17 കളിയില്‍ 27 പോയിന്റുമായി അഞ്ചാമത് തുടരുകയാണ് ബ്ലാസ്റ്റേഴ്സ്. 35 പോയിന്റുള്ള ഹൈദരാബാദ് പട്ടികയില്‍ ഒന്നാമതായി. 26ന് ചെന്നൈയിന്‍ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

 

എടികെ മോഹന്‍ ബഗാനെതിരെ ഇറങ്ങിയ ടീമില്‍ മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് ഇവാന്‍ വുകോമനോവിച്ച് ഹൈദരാബാദിനെതിരെ ബ്ലാസ്റ്റേഴ്സ് നിരയെ ഒരുക്കിയത്. പ്രതിരോധത്തില്‍ സഞ്ജീവ് സ്റ്റാലിന്‍ തിരിച്ചെത്തി. സന്ദീപ് സിങ് പുറത്തിരുന്നു. ഹര്‍മന്‍ജോത് ഖബ്ര, മാര്‍കോ ലെസ്‌കോവിച്ച്, വി.ബിജോയ് എന്നിവര്‍ തുടര്‍ന്നു. മധ്യനിരയില്‍ ജീക്സണ്‍ സിങ്ങിന് പകരം ആയുഷ് അധികാരിയുമെത്തി. പുയ്ട്ടിയ, സഹല്‍ അബ്ദുള്‍ സമദ്, ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ എന്നിവരായിരുന്നു മധ്യനിരയിലെ മറ്റുള്ളവര്‍. മുന്നേറ്റത്തില്‍ ജോര്‍ജ് ഡയസിന് പകരം ചെഞ്ചോയും ഇറങ്ങി. അല്‍വാരോ വാസ്‌കസായിരുന്നു കൂട്ട്. ഗോള്‍ മുഖത്ത് പ്രഭ്സുഖന്‍ ഗില്‍. ഹൈദരാബാദ് ഗോള്‍ കീപ്പര്‍ സ്ഥാനത്ത് ലക്ഷ്മികാന്ത് കട്ടിമണി. പ്രതിരോധത്തില്‍ യുവാനന്‍, ചിങ്ളെന്‍സന സിങ്, നിം ദോര്‍ജീ, ആകാശ് മിശ്ര. മധ്യനിരയില്‍ സൗവിക് ചക്രവര്‍ത്തി, യാസിര്‍ മുഹമ്മദ്, ജോയോ വിക്ടര്‍. മുന്നേറ്റത്തില്‍ ജോയെല്‍ ചിയാനെസെ, ബര്‍തലോമിയോ ഒഗ്ബെച്ചെ, രോഹിത് ധാനു എന്നിവരും അണിനിരന്നു.

ആദ്യഘട്ടത്തില്‍ ഹൈദരാബാദിന്റെ കാലുകളിലായിരുന്നു കളി. ബ്ലാസ്റ്റേഴ്സ് പ്രതിരോധം പഴുതുനല്‍കിയില്ല. പതിനഞ്ചാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം കൈവന്നത്. വാസ്‌കസ് ആയിരുന്നു ആസൂത്രകന്‍. മധ്യഭാഗത്ത്നിന്ന് വാസ്‌ക്സ് തൊടുത്ത ക്രോസ് ഖബ്രയ്ക്ക്. പക്ഷേ, ഖബ്രയ്ക്ക് പന്ത് നിയന്ത്രിക്കാനായില്ല. ലോങ് റേഞ്ച് ഷോട്ടുകളിലൂടെ വാസ്‌കസ് ശ്രമം തുടര്‍ന്നു. ഒരു തവണ ലോങ് ഷോട്ടിനുള്ള ശ്രമം സൗവിക് തടഞ്ഞു. 25ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. ചെഞ്ചോയെ യുവാനന്‍ വീഴ്ത്തി. ലൂണയുടെ ഫ്രീകിക്ക് ഒഗ്ബെച്ചെയുടെ തലയില്‍തട്ടി തെറിക്കുകയായിരുന്നു. അരമണിക്കൂര്‍ തികയുംമുമ്പ് ഹൈദരാബാദ് മികച്ചൊരു പ്രത്യാക്രമണത്തിലൂടെ ലീഡ് നേടി. ഒഗ്ബെച്ചെയുടെ ഷോട്ട് ഗില്ലിനെ മറികടന്നു. ഇടതുവശത്ത് നിന്നു രോഹിത് ധാനുവിന്റെ ഹെഡര്‍ പിടിച്ചെടുത്ത ഒഗ്ബെച്ചെ ബിജോയിയുടെയും ലെസ്‌കോവിച്ചിന്റെയും ശ്രമങ്ങളെ മറികടന്ന് പന്ത് വലയിലേക്ക് ശക്തിയായി തൊടുത്തു. ഗോള്‍ വീണെങ്കിലും ബ്ലാസ്റ്റേഴ്സ് തളരാതെ പന്ത് തട്ടി. പ്രത്യാക്രമണത്തിലൂടെ കളംപിടിക്കാന്‍ ശ്രമിച്ചു.

40-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെ രണ്ട് തവണയാണ് ദൗര്‍ഭാഗ്യം തടഞ്ഞത്. ലൂണയുടെ കോര്‍ണറില്‍ മനോഹരമായ തലവച്ച ഖബ്രയെ ഒറ്റക്കൈ കൊണ്ട് കട്ടിമണി തടഞ്ഞു. തട്ടിത്തെറിച്ച പന്ത് ചെഞ്ചോയുടെ കാലില്‍. കരുത്തുറ്റ അടി ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. ആദ്യപകുതി അവസാനിക്കുന്നതിന രണ്ട് മിനിറ്റ് മുമ്പ് വാസ്‌കസിന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റവും കട്ടിമണി തടഞ്ഞു. ആദ്യപകുതിയുടെ പരിക്കുസമയത്ത് ചെഞ്ചോയുടെ മറ്റൊരു ശ്രമവും ബോക്സില്‍ അവസാനിക്കുകയായിരുന്നു. അവസാന നിമിഷങ്ങളില്‍ പുറത്തെടുത്ത മിന്നുന്ന പ്രകടനത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ഇടവേളയ്ക്ക് പിരിഞ്ഞത്.

രണ്ടാംപകുതിയുടെ തുടക്കത്തില്‍തന്നെ ബ്ലാസ്റ്റേഴ്സ് ഗോളിന് അരികെയെത്തി. ഒരു തവണ ചെഞ്ചോയുടെ ഒറ്റയ്ക്കുള്ള മുന്നേറ്റത്തെ കട്ടിമണിയാണ് തടഞ്ഞത്. തുടര്‍ച്ചയായ മൂന്ന് തവണയാണ് ഹൈദരാബാദ് കോര്‍ണര്‍ വഴങ്ങിയത്. പക്ഷേ, ബ്ലാസ്റ്റേഴ്സിന് ഗോള്‍ കണ്ടെത്താനായില്ല. സഹലിന്റെ അടി പ്രതിരോധത്തില്‍ തട്ടിത്തെറിച്ചപ്പോള്‍ ഖബ്രയുടെ ഹെഡര്‍ പോസ്റ്റില്‍തട്ടി പുറത്തുപോയി. 55ാം മിനിറ്റില്‍ മറ്റൊരു മുന്നേറ്റം. ബോക്സില്‍വച്ചുള്ള വാസ്‌കസിന്റെ തകര്‍പ്പന്‍ ഷോട്ട് കട്ടിമണി പിടിച്ചെടുക്കുകയായിരുന്നു. പന്ത് അതിമനോഹരമായി നിയന്ത്രിച്ച് രണ്ട് പ്രതിരോധക്കാര്‍ക്കിടയിലൂടെ വാസ്‌കസ് തൊടുത്തു.

58ാം മിനിറ്റില്‍ ഗില്ലിന്റെ രണ്ട് അത്ഭുതകരമായ ഇരട്ടസേവ് ബ്ലാസ്റ്റേഴ്സിനെ കാത്തു. ധാനുവിന്റെ ഷോട്ട് ഒറ്റക്കൈ കൊണ്ട് കുത്തിയകറ്റിയ ഗില്‍ ഒഗ്ബെച്ചെയുടെ കരുത്തന്‍ അടിയും സാഹസികമായി തടഞ്ഞു. 61ാം മിനിറ്റില്‍ ചെഞ്ചോയ്ക്ക് ഒരിക്കല്‍ക്കൂടി കട്ടിമണി തടസമായി. തിരിച്ചടിക്കാനുളള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങളെയെല്ലാം പ്രതിരോധം തടയുകയായിരുന്നു. 72-ാം മിനിറ്റില്‍ ലൂണ തൊടുത്ത ഫ്രീകിക്കില്‍ വാസ്‌ക്സ് തലവച്ചെങ്കിലും പ്രതിരോധത്തില്‍ തട്ടിപുറത്തുപോയി. പിന്നാലെ വാസ്‌കസിന്റെ മറ്റൊരു മനോഹര ശ്രമം കട്ടിമണിക്ക് മുന്നില്‍ നിഷ്പ്രഭമായി. 76-ാം മിനിറ്റില്‍ മറ്റൊരു നീക്കവും സമാന രീതിയില്‍ അവസാനിച്ചു.

78-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് രണ്ട് മാറ്റങ്ങള്‍ വരുത്തി. ചെഞ്ചോയ്ക്ക് പകരം രാഹുല്‍.കെ.പിയും സഹലിന് പകരം വിന്‍സി ബരെറ്റോയും കളത്തിലെത്തി. തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങള്‍ ഫലം കണ്ടതേയില്ല. കളി തീരാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെ രണ്ടാംഗോളും വഴങ്ങി ജാവിയെര്‍ സിവേറിയോയുടെ ഹെഡര്‍ ഗില്ലിനെ കീഴടക്കി. നിഖില്‍ പൂജാരിയുടെ ക്രോസ് ബിജോയിയുടെ ശ്രമം മറികടന്ന് സിവേറിയോയുടെ തലയില്‍ കിട്ടി. പരിക്കുസമയത്ത് ആയുഷിന് പകരം ഗിവ്സണ്‍ സിങ് കളത്തില്‍ എത്തി. പരിക്കുസമയത്തിന്റെ അവസാന നിമിഷം വിന്‍സി ബരെറ്റോയുടെ തകര്‍പ്പന്‍ ഗോളില്‍ ബ്ലാസ്റ്റേഴ്സ് ഒരെണ്ണം മടക്കി. രാഹുലിന്റെ ഹെഡര്‍ കൃത്യം ബരെറ്റോയുടെ കാലില്‍കിട്ടി. തകര്‍പ്പന്‍ ഷോട്ടിലൂടെ ഈ മധ്യനിരതാരം കട്ടിമണിയെ കീഴടക്കി. സമനില ഗോളിനായി ആഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

 

 

Top