വിവാദ പരാമർശം; മേനകാ ഗാന്ധി 100 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഇസ്കോൺ

ന്യൂഡൽഹി : വിവാദപരാമർശത്തിൽ ബിജെപി നേതാവ് മേനകാ ഗാന്ധി 100 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഇസ്കോൺ നോട്ടിസ് അയച്ചു. ഗോശാലകളിൽ നിന്ന് പശുക്കളെ കശാപ്പുകാർക്ക് വിൽക്കുന്ന ഇസ്കോൺ രാജ്യത്തോട് വലിയ ചതിയാണ് ചെയ്യുന്നതെന്നായിരുന്നു മേനക ഗാന്ധിയുടെ പരാമർശം.

ലോകമാകെയുള്ള സംഘടനയുടെ പ്രവർത്തകരെ ഈ പരാമർശം വേദനിപ്പിച്ചു എന്ന് ഇസ്കോൺ പ്രസ്താവനയിലൂടെ അറിയിച്ചു. ‘‘ബിജെപി നേതാവിന്റെ പരാമർശം ഞങ്ങളുടെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. അപകീർത്തികരവും ദുരുദ്ദേശ്യത്തോടെയുമുള്ളതാണ് ഇത്തരം ആരോപണങ്ങൾ. ഇസ്കോണിനെതിരായ പരാമർശത്തിൽ മേനക ഗാന്ധിയോട് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഞങ്ങൾ നോട്ടിസ് അയച്ചു.’’– ഇസ്കോണിന്റെ വൈസ് പ്രസിഡന്റ് രാധാരമൺ ദാസ് പറഞ്ഞു.

മുൻ കേന്ദ്രമന്ത്രിയായ മേനക ഗാന്ധി മൃഗസംരക്ഷണത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെയും മറ്റും പരാമർശങ്ങൾ നടത്താറുണ്ട്. ആന്ധ്രാപ്രദേശിലുള്ള ഇസ്കോണിന്റെ അനന്ത്പുർ ഗോശാല സന്ദർശിച്ചതിനെ കുറിച്ച് സോഷ്യൽ മീഡിയയില്‍ പങ്കുവച്ച വിഡിയിയോയിലൂടെ മേനക ഗാന്ധി പറഞ്ഞിരുന്നു. ഗോശാലയില്‍ പാൽനൽകുന്ന പശുക്കൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് മേനകാ ഗാന്ധി പറഞ്ഞു. ‘‘ഇസ്കോൺ രാജ്യത്തോട് വലിയ ചതിയാണ് ചെയ്യുന്നത്. ഗോശാലയുടെ നടത്തിപ്പിനായി കേന്ദ്രസർക്കാരിൽ നിന്ന് വലിയ സഹായം ഇസ്കോണിനു ലഭിക്കുന്നുണ്ട്. പാൽ നൽകാത്ത ഒരു പശുവും ഗോശാലയിൽ ഇല്ല. അവയെ കശാപ്പുകാർക്ക് വിറ്റു എന്നാണ് ഇതിനർഥം.’’– എന്നായിരുന്നു മേനക ഗാന്ധിയുടെ പ്രസ്താവന.

Top