യുഎസ് സൈന്യത്തിനു മുന്നില്‍ മുട്ടുമടക്കി ഐഎസ് ഭീകരര്‍ ; റാഖ നഗരവും പിടിച്ചെടുത്തു

കാബൂള്‍: അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇസ്ലാമിക്ക് സ്‌റ്റേറ്റിനെ തകര്‍ത്ത് തരിപ്പണമാക്കി യുഎസ് സൈന്യം.

യുഎസ് പിന്തുണയോടെയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ പോരാട്ടത്തിനൊടുവില്‍ റാഖ നഗരവും ഐഎസ് ഉപേക്ഷിച്ചു.

മാത്രമല്ല, നൂറിലധികം ഐഎസ് ഭീകരര്‍ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്.

അഫ്ഗാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ 14 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിനെ കുനാര്‍ പ്രവിശ്യയില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു ആക്രമണം.

ഐഎസ് ഭീകരര്‍ പിടിച്ചെടുത്ത ഈ പ്രദേശത്ത് സര്‍ക്കാര്‍ സംവിധാനങ്ങളെയെല്ലാം ആട്ടിപ്പായിച്ചിരുന്നു.

ഭീകരാക്രമണത്തിനു പദ്ധതിയിടുന്നതിനിടെ 14 ഐഎസ് കമാന്‍ഡര്‍മാരാണു കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍, അമേരിക്ക ഇതു സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ഐഎസിന്റെ ശക്തികേന്ദ്രമായിരുന്ന റാഖയെ മോചിപ്പിക്കാന്‍ മാസങ്ങളായി യുഎസ് സൈന്യം കനത്ത പോരാട്ടമാണ് നടത്തിവന്നിരുന്നത്.

റാഖയിലെ എല്ലാ ഭീകരരും അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം നഗരം വിട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ എവിടേക്കാണു കടന്നതെന്ന് വ്യക്തമല്ല.

സമാധാനം പുനഃസ്ഥാപിച്ച് സൈന്യവും വൈകാതെ തന്നെ നഗരത്തില്‍ നിന്നും പോകുമെന്നാണ് റിപ്പോര്‍ട്ട്.

സിറിയയില്‍ നിന്നുള്ള ഒട്ടേറെ ഐഎസ് ഭീകരര്‍ സൈന്യത്തിനു മുന്നില്‍ കീഴടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

Top