ഐഎസ് അംഗത്വമുള്ളവരെ വിചാരണയില്ലാതെ കൊന്നുതള്ളാന്‍ സിറിയ

സിറിയന്‍ ജയിലുകളില്‍ കഴിയുന്ന ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളെ വിചാരണയില്ലാതെ വധശിക്ഷയ്ക്ക് വിധേയമാക്കാന്‍ ഒരുങ്ങുന്നു. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സ്ഥാപിക്കുന്ന ഏകപക്ഷീയ കോടതികളില്‍ കടുപ്പമേറിയ പ്രാദേശിക നിയമങ്ങള്‍ അനുസരിച്ചാകും വധശിക്ഷ നടത്തുക. സിറിയന്‍ നിയമപ്രകാരം ഐഎസ് അംഗത്വം തൂക്കിക്കൊല്ലല്‍ വിധിക്കാനുള്ള കുറ്റകൃത്യമാണ്. വിദേശ തടവുകാരനും ശിക്ഷയില്‍ നിന്നും രക്ഷപ്പെടില്ലെന്ന് അസദ് വ്യക്തമാക്കി.

ആയിരക്കണക്കിന് തടവുകാരെ രഹസ്യമായി വധിച്ച് വരികയാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു. സെയ്ദ്‌നായ ജയിലില്‍ വെച്ചാണ് ശിക്ഷയെന്നാണ് പറയപ്പെടുന്നത്. ഇതുകൂടാതെ ഡമാസ്‌കസിന് സമീപമുള്ള ജയിലില്‍ തടവുകാരെ ക്രൂരമായ പീഡനത്തിന് വിധേയരാക്കി പട്ടിണിക്കിട്ടും ആളുകളെ കൊലപ്പെടുത്തുന്നുണ്ട്. ആയിരങ്ങള്‍ ഈ വിധത്തിലും മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ നോര്‍ത്ത് പ്രദേശങ്ങളിലെ കുര്‍ദ്ദ് നേതൃത്വത്തിലുള്ള സൈന്യവുമായി സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയതോടെ ഈ പ്രദേശവും സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് മാറും. യുഎസ് സഖ്യത്തിനൊപ്പം ചേര്‍ന്നാണ് സിറിയന്‍ ഡെമോക്രാറ്റിക് സേന ഇസ്ലാമിക് സ്‌റ്റേറ്റിനെ പരാജയപ്പെടുത്തിയത്. ഇവരുടെ പക്കല്‍ 10,000 ഭീകരര്‍ തടവിലുണ്ടെന്നാണ് കണക്ക്.

സിറിയന്‍, ഇറാഖി വംശജരാണ് അധികമായും ജയിലുകളില്‍ കഴിയുന്നത്. ഇവരെ കൂടാതെ രണ്ടായിരത്തോളം വിദേശ തീവ്രവാദികളും ജയിലില്‍ കിടക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളൊന്നും തങ്ങളുടെ പൗരന്‍മാരായ ഭീകരരെ തിരികെ സ്വീകരിക്കുന്നില്ല. ഇതോടെ അസദ് ഭരണകൂടത്തിന്റെ മരണശിക്ഷ ഇവരും ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പായി.

Top