കേരളത്തിലെ ഐസിസ് ഇടനിലക്കാര്‍ ദമ്പതികള്‍; 21 മലയാളികളെ ഐസിസില്‍ ചേര്‍ത്തു

കാസര്‍ഗോഡ്: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെയും ( എന്‍.ഐ.എ) കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടേയും അന്വേഷണം പുരോഗമിക്കുകയാണ്. ഐസിസില്‍ ചേരാന്‍ മലബാറില്‍ നിന്ന് നാടുവിട്ട 21 അംഗ സംഘം ശ്രീലങ്കയില്‍ മാസങ്ങളോളം തങ്ങി മതപഠനം നടത്തിയ ശേഷമാണ് അഫ്ഗാനിലും സിറിയയിലും എത്തിയതെന്ന് സംസ്ഥാന രഹസ്യാനേഷണ വിഭാഗവും എന്‍.ഐ.എയും കണ്ടെത്തി. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണിവര്‍.

ശ്രീലങ്കയില്‍ തീവ്രവാദ സംഘടനയുടെ രഹസ്യ കേന്ദ്രങ്ങളിലായിരുന്നു മതപഠനം. ശ്രീലങ്കയില്‍ മതപഠനം പൂര്‍ത്തീകരിച്ച് യെമന്‍ വഴിയാണ് സംഘത്തെ കയറ്റിവിട്ടത്. ഐസിസില്‍ ആകൃഷ്ടരായ മലയാളികള്‍ക്ക് സുരക്ഷിതമായ ഇടത്താവളവുമായിരുന്നു ശ്രീലങ്ക. പിന്നീട് ഇവരെ വിസ രജിസ്ട്രേഷനും പരിശോധനയും ഇല്ലാതെ അഫ്ഗാനിലും സിറിയയിലും എത്തിക്കും. കേരളത്തിലെ ഐസിസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അബ്ദുള്‍ റാഷിദും ഇയാളുടെ ഭാര്യ എറണാകുളം സ്വദേശി സോണി സെബാസ്റ്റ്യനുമാണെന്നാണ് വിവരം.

തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശിയും ആയിറ്റി പീസ് സ്‌കൂളിലെ മുന്‍ ജീവനക്കാരനുമായ അബ്ദുള്‍ റാഷിദ് അബ്ദുള്ളയാണ് 21 പേരെ ഐസിസില്‍ ചേര്‍ക്കുന്നതിന് നാല് വര്‍ഷം മുമ്പ് ശ്രീലങ്കയില്‍ എത്തിച്ചത്. ശ്രീലങ്കയില്‍ സ്ഫോടന പരമ്പര തീര്‍ത്ത നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ശേഷമാണ് സംഘം അഫ്ഗാനിലേക്ക് പോയത്. അബ്ദുള്‍ റാഷിദ് ആയിരുന്നു റിക്രൂട്ടിംഗ് സംഘത്തിന്റെ തലവന്‍. പീസ് സ്‌കൂളില്‍ വച്ചും ഇയാളുടെ ഉടുമ്പുന്തലയിലെ വീട്ടില്‍ വച്ചും പടന്നയിലെ രഹസ്യകേന്ദ്രത്തില്‍ വച്ചും മതപഠനം നല്‍കിയിരുന്നു. പടന്നയിലെ അസ്ഫാഖ് മജീദ് ഇയാളുടെ പ്രധാന കൂട്ടാളിയായിരുന്നു. ഇരുവരും ഇപ്പോള്‍ കാബൂളില്‍ ഉണ്ടെന്ന് എന്‍.ഐ.എക്ക് പറഞ്ഞു.

Top