ഒരു വീട്ടിലെ 10 പേര്‍ ഐ.എസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്; നാല് പേര്‍ കൊല്ലപ്പെട്ടതായും കണ്ണൂര്‍ സിറ്റി പൊലീസ് റിപ്പോര്‍ട്ട്

കണ്ണൂര്‍: കണ്ണൂരില്‍ ഒരു കുടുംബത്തിലെ 10 പേര്‍ ഐ.എസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. സഹോദരിമാരും ഭര്‍ത്താക്കന്‍മാരും അവരുടെ മക്കളും അടങ്ങുന്ന ഒരു കുടുംബത്തിലെ പത്തോളം പേര്‍ ഭീകര സംഘടനയില്‍ ചേര്‍ന്നുവെന്നും ഇവരില്‍ നാല് പേര്‍ കൊല്ലപ്പെട്ടുമെന്നുമാണ് പുതിയ റിപ്പോര്‍ട്ട്. കണ്ണൂര്‍ സിറ്റി പൊലീസ് പരിധിയിലെ ഒരു വീട്ടില്‍ നിന്നാണ് ഇവരെ കാണാതായിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ടി.വി ഷമീര്‍, അന്‍വര്‍, അവരുടെ ഭാര്യമാര്‍, മക്കള്‍ എന്നിവര്‍ അടങ്ങിയ 10 പേരാണ് ഐ.എസില്‍ ചേര്‍ന്നത്. ഇതില്‍ ടി.വി ഷമീര്‍, അന്‍വര്‍, ഷമീറിന്റെ മക്കളായ സഫ്വാന്‍, സല്‍മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യമാരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ടി.വി ഷമീറും കുടുംബവുമാണ് ആദ്യം ഐ.എസില്‍ എത്തിയത്. തുടര്‍ന്ന് അന്‍വറും കുടുംബവും എത്തുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 19-ന് ആയിരുന്നു ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞ് അന്‍വറും ഭാര്യയും മൂന്ന് മക്കളും വീട്ടില്‍ നിന്ന് പോയത്. പോകുന്ന സമയത്ത് അന്‍വറിന്റെ ഭാര്യ ഗര്‍ഭിണി യായിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്. തുടര്‍ന്ന് ഇവരെ കാണാതാതായി എന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ ഇറാന്‍ വഴി സിറിയയിലെത്തിയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം ഏകദേശം 35 പേര്‍ ഐ.എസില്‍ ചേര്‍ന്നതായതാണ് വിവരം. ഇതോടെ അന്വേഷണം കൂടുതല്‍ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. നേരത്തെ ഇതേ കുടുംബത്തിലെ മറ്റൊരു മകളും ഭര്‍ത്താവും മൂന്ന് കുട്ടികളും ഐഎസില്‍ എത്തിയതായി ഇവര്‍ക്ക് അറിയാമായിരുന്നു. തുടര്‍ന്നാണ് മറ്റൊരു മകളും ഭര്‍ത്താവും അവരുടെ കുട്ടികളും വീണ്ടും ഐ.എസിലെത്തിയത്

Top