മൊസൂള്‍: ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച 250 ഇറാഖി സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊലപ്പെടുത്തി. വടക്കേ ഇറാഖിലെ മൊസൂളില്‍ നിന്ന് പിടിച്ച് ബന്ദികളാക്കിയ സ്ത്രീകളെയാണ് ഐഎസ് കൊലപ്പെടുത്തിയത്. സംഘടനയില്‍ പെട്ടവരെ താത്കാലികമായി വിവാഹം കഴിക്കാനുള്ള ആവശ്യം സ്ത്രീകള്‍ നിരസിച്ചതാണ് കൂട്ടക്കുരുതിയിലേക്ക് നയിച്ചത്.
താത്കാലിക വിവാഹത്തിനുശേഷം ഇവരെ ലൈംഗിക അടിമയാക്കി വില്‍ക്കുകയാണ് പതിവ്. ഇത്തരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ അടിമയാകാന്‍ വിസമ്മതിക്കുന്ന സ്ത്രീകളെ വധിക്കുകയോ ശാരീരികമായി പീഡിപ്പിക്കുകയോ ചെയ്യുന്നത് മൊസൂളില്‍ നിത്യസംഭവങ്ങളാണ്. മനുഷ്യാവകാശത്തിന്റെ ക്രൂരമായ ലംഘനങ്ങളാണ് സിറിയയിലും ഇറാഖിലും നടന്നുവരുന്നത്. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് മൊസൂളില്‍ പുറത്തേയ്ക്ക് ഇറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നും കുര്‍ദിഷ് ഡെമോക്രാറ്റിക് പാര്‍ട്ടി വക്താവ് മമുസിനി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഭീകരരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച 19 മൊസൂള്‍ സ്ത്രീകളെ ഐഎസ് അതിക്രൂരമായി വധിച്ചിരുന്നു.
മൊസൂള്‍ നഗരത്തില്‍വച്ചുതന്നെയാണ് കൂട്ടക്കശാപ്പ് നടത്തിയതെന്നാണ് വിവരം. 2014 മുതല്‍ മൊസൂള്‍ ഐഎസിന്റെ നിയന്ത്രണത്തിലാണ്. വാര്‍ത്ത പുറത്തുവന്നയുടനെ ബാഷിക്കയില്‍ തങ്ങളുടെ സേന 32 ഐഎസ് പോരാളികളെ വധിച്ചതായും തുര്‍ക്കി സേന അവകാശപ്പെട്ടു. മൊസൂളില്‍ ഉള്‍പ്പെടെ ഐഎസിനു സ്വാധീനമുള്ള സ്ഥലങ്ങളില്‍ പെണ്‍കുട്ടികള്‍ വീടിനു പുറത്തിറങ്ങാറില്ല. 300ല്‍ അധികം തുര്‍ക്കി പടയാളികളും 20 ടാങ്കുകളും ഇറാക്കിലുണ്ടെന്നും ഒരു തുര്‍ക്കി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാക്കിസേനയ്ക്കു പരിശീലനം നല്‍കുന്നതിനായി നൂറുകണക്കിനു തുര്‍ക്കി പട്ടാളക്കാരെ ബാഷിക്കയിലേക്ക് അയയ്ക്കുമെന്നു തുര്‍ക്കി ഡിസംബറില്‍ പറഞ്ഞിരുന്നു.