ഐ.എസ് തലവനെ ഇല്ലാതാക്കിയോ ?. വലിയ കാര്യം സംഭവിച്ചെന്ന് ട്രംപ് . . .

വാഷിങ്ടണ്‍: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന.സിറിയയിലെ ഐഎസ് ഭീകരര്‍ക്കെതിരേ അമേരിക്ക നടത്തിയ സൈനിക നീക്കത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പുറത്ത് വരുന്നത്.

പുറത്തു വരുന്ന റിപ്പോട്ടുകളെ ശരിവെയ്ക്കുന്ന തരത്തില്‍ ശനിയാഴ്ച ട്രംപ് ഒരു ട്വീറ്റും പങ്കുവെച്ചിരുന്നു. ‘വലിയ കാര്യം സംഭവിച്ചു’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. അതേസമയം സിറിയയിലെ ഐഎസ് ഭീകരര്‍ക്കെതിരേ സൈനിക നടപടി നടത്തിയെന്ന സൂചന നല്‍കി വൈറ്റ് ഹൗസും രംഗത്ത് വന്നു. ഞായറാഴ്ച രാവിലെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇതു സംബന്ധിച്ചു പ്രസ്താവന നടത്തുമെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി സെക്രട്ടറി ഹോഗന്‍ ഹിഡ്ലി അറിയിച്ചിട്ടുണ്ട്.

സൈനിക നീക്കത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ബാഗ്ദാദി ശരീരത്തില്‍ സ്ഫോടക വസ്തു വെച്ചു കെട്ടി മരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡിഎന്‍എ ബയോമെട്രിക് ടെസ്റ്റുകള്‍ക്ക് ശേഷം മാത്രമേ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവൂ.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയാണ്. ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ല്‍ പ്രഖ്യാപിച്ചിരുന്നു.

2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐഎസ്ഐയുടെ നേതാവാകുന്നത്. പിന്നീട് അല്‍ഖ്വെയ്ദയെ സംഘടനയില്‍ ലയിപ്പിച്ച ശേഷംഐസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.

Top