ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആറാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടം സ്വന്തമാക്കി ഫാസ്റ്റ് ബൗളർ ഇശാന്ത് ശര്‍മ. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ പേസറുമാണ് ഇശാന്ത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഡാനിയേല്‍ ലോറന്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെയാണ് ഇശാന്ത് ഈ നാഴികക്കല്ല് പിന്നിട്ടത്.
തന്റെ 98-ാം ടെസ്റ്റിലാണ് ഇശാന്തിന്റെ നേട്ടം. 32.25 ശരാശരിയിലാണ് ഈ നേട്ടം. കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ട ഇശാന്തിനെ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍, പ്രഗ്യാന്‍ ഓജ, മനോജ് തിവാരി, ഹര്‍ഭജന്‍ സിംഗ്, സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ അഭിനന്ദിച്ചു. ടെസ്റ്റ് ക്രിക്കറ്റിനോടുള്ള നിങ്ങളുടെ ആത്മാര്‍ത്ഥത എപ്പോഴും ആരാധനയോടെ മാത്രമെ നോക്കികണ്ടിട്ടുള്ളൂവെന്ന് ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തു.
619 വിക്കറ്റുകല്‍ വീഴ്ത്തിയിട്ടുള്ള ഇതിഹാസതാരം അനില്‍ കുംബ്ലെയാണ് ഒന്നാമന്‍. പിന്നില്‍ 434 വിക്കറ്റുകള്‍ നേടിയിട്ടുള്ള മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. പേസര്‍മാരുടെ പട്ടികയില്‍ 400ല്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടുള്ള ഏക ഇന്ത്യന്‍ താരവും കപില്‍ തന്നെ. 417 വിക്കറ്റ് നേടിയിട്ടുള്ള ഹര്‍ഭജന്‍ സിംഗാണ് മൂന്നാമതുള്ളത്. 382 വിക്കറ്റോടെ ആര്‍ അശ്വിന്‍ നാലാം സ്ഥാനത്തുണ്ട്. 311 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള സഹീര്‍ ഖാന്‍ ഇശാന്തിന് മുന്നില്‍ അഞ്ചാമതുണ്ട്.