‘തീയില്‍ കുരുത്തവനുണ്ടോ കോലഞ്ചേരിയില്‍ വാടുന്നു?,’: ജി വേണുഗോപാല്‍

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ ജാസി ഗിഫ്റ്റ് പാട്ടുപാടിക്കൊണ്ടിരിക്കെ പ്രിന്‍സിപ്പാള്‍ മൈക്ക് പിടിച്ച് വാങ്ങിയ സംഭവത്തില്‍ പ്രതികരിച്ച് ഗായകന്‍ ജി വേണുഗോപാല്‍. ഒരു കലാകാരന്‍ വേദിയില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ വേദിയില്‍ കടന്ന് വന്ന് അയാളെ തടസ്സപ്പെടുത്തുക എന്ന് പറയുന്നത് സംസ്‌ക്കാരവിഹീനമായ വൃത്തികെട്ട പ്രവൃത്തിയാണ്. ആ പ്രവര്‍ത്തി ചെയ്തത് ഒരു പ്രിന്‍സിപ്പാളാണെന്ന് കേള്‍ക്കുമ്പോള്‍ നടുക്കം തോന്നുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.

തന്റെ സിനിമാ സംഗീത ജീവിതത്തിലെ വലിയൊരു നിരാശ ജാസിയുടെ ആദ്യ സിനിമയായ ഫോര്‍ ദി പീപ്പിളിലെ പുറത്ത് വരാത്ത ‘പാദസരമേ കിലുങ്ങാതെ’ എന്ന ഗാനമാണ്. ‘അതെന്റെ കയ്യില്‍ നിന്നും പോയി ചേട്ടാ’ എന്ന് ജാസി നിരാശയോടെ പറയും. ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നര്‍മ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാന്‍ പ്രയാസമാണ് എന്ന് ജി വേണുഗോപാല്‍ കുറിച്ചു.’കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോള്‍ ഒരു ഏറ്റുമുട്ടലിനും നില്‍ക്കാതെ ഇറങ്ങി വന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണം… ”ഇത് വച്ചൊരു പാട്ടും റാപ്പും ഞാനുണ്ടാക്കി കാണിച്ചു തരാം ടീച്ചറേ” തീയില്‍ കുരുത്തവനുണ്ടോ കോലഞ്ചേരിയില്‍ വാടുന്നു?,’ എന്നും അദ്ദേഹം പ്രതികരിച്ചു.

‘കലാലയങ്ങള്‍ പലത് കൊണ്ടും കലാപാലയങ്ങളായി തീരുമ്പോള്‍ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേര്‍ന്ന് വരുന്നുവെന്ന് മാത്രം. നല്ല അദ്ധ്യാപകരും പ്രിന്‍സിപ്പള്‍മാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം,’ ജി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.’അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി. എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേള്‍ക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷര്‍ട്ടൂരി തലയ്ക്ക് മുകളില്‍ കറക്കി നൃത്തം ചെയ്യിച്ചേറ്റുപാടിപ്പിച്ചയാളാണ് ജാസി. മലയാള സിനിമാ സംഗീതം ജാസിക്ക് മുന്‍പും പിന്‍പും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ്,’ എന്ന് വേണുഗോപാല്‍ പറയുന്നു.

Top