തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് മണല്‍ കടത്തിയതിന് തെളിവുണ്ടോ? ചോദിച്ച് ലോകായുക്ത

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് മണല്‍ കടത്തിയതിന് തെളിവുണ്ടോയെന്ന് ലോകായുക്ത. മണല്‍ക്കടത്ത് അന്വേഷിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹര്‍ജിക്കാരനോട് ലോകായുക്തയുടെ ചോദ്യം. തെളിവില്ലാതെ ആരോപണങ്ങള്‍ മാത്രം ഉന്നയിച്ചാല്‍ എങ്ങനെ അന്വേഷണം നടത്തുമെന്നും ലോകായുക്ത ഉന്നയിച്ചു. കേസ് ഈ മാസം 29 ന് വീണ്ടും പരിഗണിക്കും.

ഹര്‍ജിക്കാരന്റെ പരാതിയില്‍ സിഎംആര്‍എല്ലിനെ എന്തുകൊണ്ട് കക്ഷി ചേര്‍ത്തില്ലെന്ന് ലോകായുക്ത ചോദിച്ചു. തര്‍ക്കപരിഹാര ബോര്‍ഡിന്റെ ഉത്തരവ് കൂടി പരിഗണിക്കണമെന്ന് ഹര്‍ജിക്കാരന്‍ മറുപടി നല്‍കി. ഈ ഉത്തരവ് കേസില്‍ കൊണ്ടുവന്നതിന്റെ പ്രസക്തി എന്തെന്ന് ലോകായുക്ത ചോദിച്ചു. ഹര്‍ജിക്കാരന്റെ വാദങ്ങള്‍ പ്രാഥമികമായി തൃപ്തികരമല്ലെന്നും ലോകായുക്ത. സിഎംആര്‍എല്ലുമായി ഒരു കരാറുമില്ലെന്ന് കെഎംഎംഎല്‍ അഭിഭാഷകനും അറിയിച്ചു.

99 കോടിയോളം രൂപയുടെ കരിമണല്‍ അനധികൃതമായി സിഎംആര്‍എല്‍ കടത്തി എന്നാണ് പരാതി. തോട്ടപ്പള്ളിയില്‍ നിന്ന് 10 ലക്ഷത്തോളം ടണ്‍ കരിമണല്‍ സിഎംആര്‍എല്‍ കടത്തിയെന്ന് ഹര്‍ജിയില്‍ ആരോപണം ഉണ്ട്. കരിമണല്‍ എടുക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ആവശ്യം. മത്സ്യബന്ധന തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എസ് സീതിലാലാണ് പരാതിക്കാരന്‍.

Top