ഭൂകമ്പം തകര്‍ത്ത സിറിയയില്‍ ഐഎസ് ആക്രമണം; 11പേര്‍ കൊല്ലപ്പെട്ടു

തുർക്കിയിലും സിറിയയിലും ഉണ്ടായ വൻ ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 33,000 കടന്നു. തുർക്കിയിൽ 29,605പേരും സിറിയയിൽ 4,500പേരും മരിച്ചു. അതേസമയം, ഭൂകമ്പം തകർത്ത സിറിയയെ കൂടുതൽ ഭീതിയിലാഴ്ത്തി ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ആക്രമണം.

മധ്യ സിറിയയിലെ പാൽമേയ്‌റയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 11പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഭക്ഷ്യവസ്തുകൾ ശേഖരിക്കുകയായിരുന്ന 75ഓളം പേർക്ക് നേരെ ഭീകരർ ആക്രണം നടത്തുകയായിരുന്നു.

കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരു സിറിയൻ പൊലീസ് ഓഫീസറും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണം നടന്നതായി സിറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആൾക്കൂട്ടത്തിന് നേർക്ക് ഭീകരർ മെഷീൻ ഗണ്ണുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു എന്ന് സിറിയൻ വാർത്താ ഏജൻസി വ്യക്തമാക്കി.

സിറിയയിൽ ഭൂകമ്പം മറയാക്കി നിരവധി ഐഎസ് ഭീകരർ ജയിൽ ചാടിയിരുന്നു. 2019ൽ അമേരിക്കൻ സൈന്യം ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന അവസാന മേഖലയും തിരികെപ്പിടിച്ചിരുന്നു. ഭൂരിഭാഗം ഐഎസ് ഭീകരെയും തടവിലാക്കി.. എന്നാൽ രക്ഷപ്പെട്ട സംഘാംഗങ്ങളാണ് ഭൂകമ്പം മറയാക്കി ആക്രമണം നടത്തിയത് എന്നാണ് റിപ്പോർട്ട്. ഇവർ കിഴക്കൻ സിറിയയിലെ മരുഭൂമികളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതിന് മുൻപ് 2021ലാണ് സിറിയയിൽ ഐഎസ് ആക്രമണം നടന്നത്. ഹമയിൽ നടത്തിയ ആക്രമണത്തിൽ അന്ന് 19പേർ കൊല്ലപ്പെട്ടിരുന്നു.

Top