സി.പി.എമ്മെന്ന് ധൈര്യത്തോടെ പറയും, തൃക്കാക്കരയിൽ വിജയം ഉറപ്പ്; ഇർഷാദ്

തൃക്കാക്കരയിൽ ഇടതുപക്ഷത്തിന്റെ വിജയ സാധ്യത നൂറുശതമാനമാണെന്ന് നടൻ ഇർഷാദ് അലി.തൃക്കാക്കര ഒരിക്കലും കിട്ടാക്കനിയല്ലന്നും, തീർച്ചയായും തൃക്കാക്കരയിൽ, പിണറായി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വച്ചുകൊണ്ട് തന്നെ, 100 സീറ്റ് എന്ന നേട്ടത്തിൽ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.താൻ എല്ലാ കാലത്തും ഇടതുപക്ഷത്തിനൊപ്പം സഞ്ചരിക്കുന്ന ഒരാളാണെന്നും, സിപിഎം അംഗമാണെന്നത് ഉറക്കെ പറയാൻ ധൈര്യം കാണിക്കുന്ന ഒരാൾ കൂടിയാണെന്നും ഇർഷാദ് വ്യക്തമാക്കിയിട്ടുണ്ട്. എക്സ്പ്രസ്സ് കേരളയ്ക്ക് നൽകിയ പ്രതികരണത്തിൽ നിന്ന് . . .

തൃക്കാക്കരയിൽ ഇടതുപക്ഷ സാധ്യത എത്രത്തോളമാണ്?

നൂറുശതമാനം. കാരണം ബൈ ഇലക്ഷനിൽ ഒക്കെ എപ്പോഴും കോന്നി ആയാലും തിരുവനന്തപുരത്ത് ആയാലും ഇടതുപക്ഷം പിടിച്ചിട്ടുള്ളതാണ്. തീർച്ചയായിട്ടും ഇടതുപക്ഷത്തിന്റെ പ്രവർത്തനം അങ്ങനെയാണ്. ഗ്രൗണ്ട് വർക്ക് ഭീകരമായി ചെയ്യുന്നുണ്ട്. അതിന്റെ റിസൾട്ട് ഉറപ്പായും കാണും. തൃക്കാക്കര ഒരിക്കലും കിട്ടാക്കനിയല്ല. തീർച്ചയായും തൃക്കാക്കരയിൽ പിണറായി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വച്ചുകൊണ്ട് 100 സീറ്റ് എന്ന നേട്ടത്തിൽ എത്തിച്ചേരും.

വ്യക്തിപരമായി താങ്കൾ എന്തുകൊണ്ടാണ് ഇടതുപക്ഷം ജയിക്കണമെന്നു കരുതുന്നത്?

ഞാൻ എല്ലാ കാലത്തും ഇടതുപക്ഷത്തിനൊപ്പം സഞ്ചരിക്കുന്ന ഒരാളാണ്. സിപിഎം അനുഭാവിയാണ്. സിപിഎം പാർട്ടി മെമ്പർ കൂടിയാണ്. അത് ഉറക്കെ പറയാൻ ധൈര്യം കാണിക്കുന്ന ഒരാൾ കൂടിയാണ്.

താങ്കൾ കമ്മ്യൂണിസ്റ്റുകാരനായതിനു പിന്നിലെ കാരണം എന്താണ്?

മതേതരത്വം ആണ് എന്റെ ഏറ്റവും വലിയ വിഷയം. വർഗീയത പറയുക അല്ലെങ്കിൽ ജനങ്ങളെ തമ്മിലടിപ്പിക്കുക, വികസനത്തിനു മുരടിപ്പ് ഉണ്ടാക്കുക എന്നതൊന്നും അംഗീകരിക്കാൻ കഴിയുകയില്ല. ചെറുപ്പം മുതലേ ഡിവൈഎഫ്ഐ വർക്ക് ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. എന്റെ ഇഷ്ടമാണ് എന്റെ സ്നേഹമാണ് ഞാൻ പ്രകടിപ്പിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസ് സംബന്ധമായ ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?

അതൊന്നുമില്ല. അതെല്ലാം വെറും രാഷ്ട്രീയമാണ്. അത് വിലപ്പോവുകയില്ല. അതു പോലെ തന്നെ, ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരെ നടക്കുന്നതും ഹീനമായ പ്രചരണമാണ്. ആരുടെയോ വീഡിയോ എടുത്ത് ജോ ജോസഫിന്റെ പേരിൽ ആക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതൊക്കെ യുഡിഎഫിൻ്റെ രാഷ്ട്രീയ തന്ത്രങ്ങളാണ്. അത് അവർക്ക് തന്നെയാണ് നെഗറ്റീവായി ബാധിക്കാൻ സാധ്യതയുള്ളത്.

പോപ്പുലർഫ്രണ്ട് പ്രകടനത്തിലെ പ്രകോപനപരമായ മുദ്രാവാക്യത്തെ കുറിച്ച് എന്താണ് പറയാനുള്ളത്.

തീര്‍ച്ചയായും ആ കുട്ടിയെ ശാസിക്കുകയും അല്ലെങ്കില്‍ അവരെ ഉപദേശിക്കുകയും ചെയ്യുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. അത് ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാവുന്ന കാര്യമല്ല. പോപ്പുലര്‍ ഫ്രണ്ട് മാത്രമല്ല, ബാക്കി എല്ലാ മത പാര്‍ട്ടികളും കുട്ടികളെ ഇത്തരത്തില്‍ ട്രെയിന്‍ ചെയ്യുക എന്നുള്ളത് വളരെ അപകടകരമായ ഒരു കാര്യമാണ്. ഇത് മുളയിലെ നുള്ളി കളയുക തന്നെ വേണം

 

Top