ഇര്‍ഷാദ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

മാവേലിക്കര: മാവേലിക്കര താമരക്കുളം ഇര്‍ഷാദ് കൊലക്കേസിലെ പ്രതി പ്രമോദിനെ ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മാവേലിക്കര അഡി. ജില്ലാ കോടതി ജഡ്ജി വി. ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കൊല്ലം പത്തനാപുരം മഞ്ചള്ളൂര്‍ നമിത മന്‍സിലില്‍ ഇര്‍ഷാദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പത്തനാപുരം പുന്നല ചാച്ചിപ്പുന്ന തച്ചിക്കോട്ട് നായങ്കരിമ്പ് ശശിഭവനത്തില്‍ പ്രമോദിനെ ആണ് കോടതി ശിക്ഷിച്ചത്.

കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ സുഹൃത്തായിരുന്നു പ്രമോദ്. 2013 ജൂണ്‍ 27 ന് രാത്രിയാണ് കൊലപാതകം നടന്നത്. കണ്ണൂര്‍ ഇരിക്കൂരില്‍ ജോലി ചെയ്തിരുന്ന പ്രമോദ്, ഇര്‍ഷാദ് വാടകക്ക് താമസിച്ചിരുന്ന താമരക്കുളം പേരൂര്‍കാരാണ്മ സുമഭവനം വീട്ടില്‍ പുലര്‍ച്ചെ എത്തി ഉറങ്ങിക്കിടന്ന ഇര്‍ഷാദിന്റെ തലയില്‍ അരകല്ലു കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവത്തിന് ശേഷം നാടു വിട്ട പ്രമോദ് തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ഉണ്ണി എന്ന പേരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 8 വര്‍ഷത്തിന് ശേഷം 2021 ജൂണ്‍ 29 നാണ് ക്രൈംബ്രാഞ്ച് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

Top