വീട്ടമ്മ കൊല്ലപ്പെട്ടത് മോഷണ ശ്രമത്തിനിടെ? രണ്ട് പേരെ പൊലീസ് തിരയുന്നു

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ സംശയിക്കുന്ന രണ്ട് പേര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയില്‍ ആലീസിനെയാണ് കഴിഞ്ഞ ദിവസം വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ആലീസ് മരിക്കുന്നതിന് മുമ്പ് വീട്ടില്‍ ചവുട്ടി വില്‍പനക്കാരനും പക്ഷിയെ വാങ്ങാനാണെന്നും പറഞ്ഞും 2 പേര്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവരെയാണ് ഇപ്പോള്‍ പൊലീസ് തിരയുന്നത്. കൂനന്‍വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യയാണ് ആലീസ്. മക്കളെല്ലാം വിദേശത്ത് ആയതിനാല്‍ ആലീസ് വീട്ടില്‍ തനിച്ചായിരുന്നു താമസം.

വീട് പുറത്ത് നിന്ന് പൂട്ടിയനിലയിലാണ് കാണപ്പെട്ടിരുന്നത് മാത്രമല്ല ആലീസ് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

എന്നും രാവിലെ പള്ളിയില്‍ പോകാറുള്ള ആലീസ് എട്ടരയോടെ വീട്ടില്‍ മടങ്ങിയെത്താറുണ്ട്. അതിനാല്‍ തന്നെ കൊലപാതകം നടന്നത് രാവിലെ 8.30നും ഉച്ചയ്ക്ക് 12 നും ഇടയിലാകാമെന്നാണ് നിഗമനം. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. പൊലീസ് നായ വീട്ടിനകത്ത് നിന്നും മണം പിടിച്ച് തൊട്ടടുത്ത ചന്തയിലേക്ക് ഓടിക്കയറിയതും സംശയത്തിന് വഴിവെച്ചിരിക്കുകയാണ്.

Top