വിപണി മൂല്യത്തില്‍ ഒരുലക്ഷം കോടി പിന്നിട്ട് ഐആര്‍സിടിസി; സെന്‍സെക്സ് ഇതാദ്യമായി 62,000 കടന്നു

മുംബൈ: മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് വിപണി. സെന്‍സെക്‌സ് 62,000 പിന്നിട്ട് പുതിയ റെക്കോഡ് കുറിച്ചു. ആഗോള വിപണികളിലെ അനുകൂല കാലാവസ്ഥയും രാജ്യത്തെ കമ്പനികളുടെ രണ്ടാം പാദഫലങ്ങളുമാണ് പുതിയ ഉയരംകീഴടക്കാന്‍ വിപണിക്ക് കരുത്തായത്.
വിദേശ നിക്ഷേപകരോടൊപ്പം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും റീട്ടെയില്‍ നിക്ഷേപകരും വിപണിയിലെ ഇടപെടല്‍ തുടര്‍ന്നതോടെ എട്ടാമത്തെ ദിവസമാണ് വിപണി കുതിക്കുന്നത്.

390 പോയന്റ് നേട്ടത്തോടെയാണ് സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത്. 62,156ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 18,600 കടക്കുകയും ചെയ്തു. 101 പോയന്റാണ് നിഫ്റ്റിയിലെ നേട്ടം. ഐആര്‍സിടിസിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി പിന്നിട്ടു. ഓഹരി വില ഏഴുശതമാനം ഉയര്‍ന്ന് 6,332 നിലവാരത്തിലെത്തി. ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചിന്റെ ഓഹരി വിലയാകട്ടെ 15ശതമാം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് ഭേദിച്ച് 916 നിലവാരത്തിലുമെത്തി.

സെന്‍സെക്‌സ് സൂചികയില്‍ എല്‍ആന്‍ഡ്ടി മൂന്നുശതമാനം നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ 1.5ശതമാനം വീതവും ഉയര്‍ന്നു. അതേസമയം, ഐടിസി, അള്‍ട്രടെക് സിമെന്റ്‌സ്, ടൈറ്റന്‍, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

അസംസ്‌കൃത എണ്ണവിലയില്‍ നേരിയ കുറവുണ്ടായതോടെ ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്. ഐടി, പവര്‍, പൊതുമേഖല ബാങ്ക് സൂചികകള്‍ ഒരുശതമാനം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനം വീതവും ഉയര്‍ന്നു.

 

Top