പ്രീമിയം തത്കാലിന്റെ പേരിൽ റെയിൽവേയിൽ വൻ കൊള്ള

കണ്ണൂർ: പൂജാ അവധി തിരക്കിൽ പ്രീമിയം തത്കാലുമായി റെയിൽവേയുടെ പിടിച്ചുപറി. കേരളത്തിലേക്കും ബെംഗളൂരുവിലേക്കുമുള്ള എട്ടുതീവണ്ടികളിൽ ഫ്ളക്‌സി നിരക്ക് നടപ്പാക്കി. ഒരു ബർത്തിന് മൂന്നിരട്ടി തുക നൽകണം. യശ്വന്ത്പുര-കണ്ണൂർ എക്‌സ്‌പ്രസിൽ (16527) 370 രൂപയുള്ള സ്ലീപ്പറിന് 1110 രൂപയായി. ബെംഗളൂരു-തിരുവനന്തപുരം (16526) വണ്ടിയിൽ 435 രൂപയുടെ സ്ലീപ്പറിന് 1370 രൂപയും 1685 രൂപയുടെ സെക്കൻഡ് എ.സി.ക്ക് 5150 രൂപയുമായി.

യശ്വന്ത്പുര- കണ്ണൂർ എക്‌സ്‌പ്രസിൽ (16527) 144 സ്ലീപ്പർ ബർത്താണ് പ്രീമിയം തത്കാലിലേക്ക് മാറ്റിയത്. തേർഡ് എ.സി.യിൽ 30 ബർത്ത് ഫ്ളെക്‌സി നിരക്കിൽ.

പ്രീമിയം തത്കാൽ ക്വാട്ടയിലേക്ക് മാറ്റിയത്: കണ്ണൂർ-യശ്വന്ത്പുര (16528) 90 സ്ലീപ്പർ. ബെംഗളൂരു-കന്യാകുമാരി (16526) 95 സ്ലീപ്പർ, 65 തേർഡ് എ.സി. കന്യാകുമാരി-ബെംഗളൂരു (16525) 97 സ്ലീപ്പർ, 44 തേർഡ് എ.സി. എറണാകുളം-ബെംഗളൂരു (12683) 132 സ്ലീപ്പർ, കൊച്ചുവേളി-യശ്വന്ത്പുര ഗരീബ് രഥ് (12258) 83 തേർഡ് എ.സി. കൊച്ചുവേളി-മൈസൂരു (16316) 84 സ്ലീപ്പർ, 51 തേർഡ് എ.സി.

പൂജാ അവധി തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കർണാടക ആർ.ടി.സി. 30 അധിക സർവീസുകൾ നടത്തുന്നു. കെ.എസ്.ആർ.ടിസി. 40 സർവീസും. പക്ഷേ, റെയിൽവേ അവഗണിക്കുന്നു. ബെംഗളൂരു സ്‌പെഷ്യൽ വണ്ടിയും കോഴിക്കോട് വഴി പകൽവണ്ടിയും ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കത്തയച്ചു. സതേൺ, സൗത്ത് വെസ്റ്റേൺ ജനറൽ മാനേജർമാർക്കാണ് അയച്ചത്. പകൽവണ്ടിക്കായി ജനപ്രതിനിധികളും രംഗത്തെത്തി.

Top