‘യുദ്ധഭൂമിയില്‍ ജീവിക്കേണ്ട’. . ഇറാഖി സേനയുടെ തടങ്കലില്‍ നിന്നും മോചനം ആഗ്രഹിച്ച് ലിന്‍ഡ

ബാഗ്ദാദ്: ‘വെടിയൊച്ചകളുടെയും യുദ്ധത്തിന്റെയും ഇടയില്‍ എനിക്കിനി ജീവിക്കേണ്ട.. ചെയ്തത് തെറ്റാണ്, ഏറ്റവും വലിയ തെറ്റ്.. എത്രയും വേഗം ജന്മനാട്ടിലേക്ക് തിരിച്ച് പോകാനാണ് ആഗ്രഹം’.. ഇറാഖി സേനയുടെ തടങ്കലില്‍ കഴിയുന്ന ജര്‍മ്മന്‍ സ്വദേശി ലിന്‍ഡ വെന്‍സേലിന്റെ വാക്കുകളാണിത്.

ഐഎസിന്റെ ആക്രമണങ്ങളില്‍ ആകൃഷ്ടയായി പതിനഞ്ചാമത്തെ വയസില്‍ നാടുവിട്ട് ഇറാഖില്‍ എത്തിയ കൗമാരക്കാരിക്ക് ഇത് തിരിച്ചറിവിന്റെ കാലം. പക്ഷേ ഈ തിരിച്ചറിവിലേക്ക് ലിന്‍ഡ എത്തുന്നതിന് ബാഗ്ദാദിലെ മിലിട്ടറി കോംപ്ലക്‌സ് ജയില്‍വാസം വേണ്ടിവന്നെന്നു മാത്രം.

ഇറാഖി സേനയുടെ കനത്ത തിരിച്ചടികളില്‍ ഐഎസ് ഭീകരര്‍ തോറ്റ് പിന്തിരിഞ്ഞ് ഓടുന്നതിനിടയില്‍ ലിന്‍ഡയും സംഘവും സൈന്യത്തിന്റെ പിടിയിലാകുകയും തുടര്‍ന്ന് മിലിട്ടറി കോംപ്ലക്‌സ് ജയിലില്‍ അടയ്ക്കപ്പെടുകയുമായിരുന്നു.

ജയിലിലെത്തിയ ജര്‍മ്മന്‍ ജേര്‍ണലിസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് ലിന്‍ഡ ജന്മനാട്ടിലേക്ക് തിരിച്ചുപോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.

ഹെലിക്കോപ്റ്റര്‍ ആക്രമണത്തിനിടെ ലിന്‍ഡയുടെ ഇടതു കാലിന് വെടിയേല്‍ക്കുകയും വലതു കാലിന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലിന്‍ഡയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ജര്‍മ്മന്‍ എംബസി അധികൃതര്‍ എന്നാണ് സൂചന.

Top