ഇന്ത്യന്‍ വിമാനങ്ങള്‍ ഇറാന്‍, ഇറാഖ് വ്യോമപാത ഒഴിവാക്കണം: ജാഗ്രത നിര്‍ദേശം

ബാഗ്ദാദ്: ഇറാഖിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ജാഗ്രതാനിര്‍ദേശം. ഇന്ത്യന്‍ വിമാനങ്ങള്‍ ഇറാന്‍, ഇറാഖ് വ്യോമപാത ഒഴിവാക്കണമെന്നാണ് നിര്‍ദേശം. യാത്രകൾ ഒഴിവാക്കണമെന്നും ആവശ്യമെങ്കില്‍ എംബസിയുടെ സഹായം തേടാമെന്നുമാണ് നിര്‍ദേശത്തില്‍ പറയുന്നത്.

ഇന്ന് രാവിലെയാണ് 180 യാത്രക്കാരുമായി പുറപ്പെട്ട യുക്രേനിയന്‍ വിമാനം ഇറാനില്‍ തകര്‍ന്നു വീണത്. ബോയിങ് 737 വിമാനമാണ് തകര്‍ന്ന് വീണത്. ടെഹ്റാനിലെ ഇമാം ഖൊമേനി വിമാനത്താവളത്തിന് സമീപം ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്.

ടെഹ്‌റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടെഹ്റാനില്‍നിന്നു പറന്നുയര്‍ന്ന ഉടനെയാണ് വിമാനം തകര്‍ന്ന് വീണത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നു വീണതെന്നാണ് പ്രാഥമിക നിഗമനം.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരേയും ജീവനക്കാരേയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ ആശങ്കയും ഭീതിയും കനപ്പെട്ട് നില്‍ക്കുന്നതിനിടെയാണ് ഉക്രൈന്‍ യാത്രാവിമാനം ഇറാനില്‍ തകര്‍ന്നു വീണു എന്ന ദുരന്തവാര്‍ത്തയും പുറത്തു വരുന്നത്.

ഇറാഖിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ യുഎസ് യാത്രാ വിമാനങ്ങള്‍ ഗള്‍ഫ് വ്യോമാതിര്‍ത്തികളില്‍ പ്രവേശിക്കരുതെന്ന് അമേരിക്കന്‍ വ്യോമയാന കേന്ദ്രങ്ങള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Top