ഇറാന്‍ വിദേശകാര്യമന്ത്രി മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്നെത്തും

ടെഹ്‌റാന്‍: ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങി ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ്. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന് ജവാദ് സരീഫ് ഇന്ത്യയിലെത്തും.

ബുധനാഴ്ച സരിഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രധാന വാര്‍ഷിക സമ്മേളനമായ റൈസീന ഡയലോഗില്‍ പങ്കെടുക്കാനാണ് സരീഫ് ഇന്ത്യയിലെത്തുന്നത്.

വിദേശകാര്യമന്ത്രി എസ്.ജയിശങ്കറുമായും ഇറാന്‍ വിദേശകാര്യമന്ത്രി കൂടിക്കാഴച നടത്തും. കൂടിക്കാഴ്ചയില്‍ ഇറാനിയന്‍ രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയുടെ വധം ചര്‍ച്ചയാകുമെന്നാണ് സൂചന.

വ്യാഴാഴ്ച ഉച്ചയ്ക്ക് മുംബൈയിലേക്ക് പോകുന്ന സാരിഫ് അവിടെ ബിസിനസ്സ് നേതാക്കളുമായി സംവദിക്കും. വെള്ളിയാഴ്ച അദ്ദേഹം ഇന്ത്യന്‍ സന്ദര്‍ശനം അവസാനിപ്പിച്ച് മടങ്ങും.

ഇറാനിയന്‍ രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയുള്‍പ്പെടെയുള്ളവര്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനുശേഷം ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര വേദിയില്‍ സരീഫ് എത്തുന്നത്.

Top