ഇനി ഇന്ത്യന്‍ റുപ്പി നല്‍കി ഇറാനില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യും

ന്യൂഡല്‍ഹി : അമേരിക്കന്‍ ഉപരോധം മറികടന്ന് ഇന്ത്യന്‍ രൂപയില്‍ തന്നെ ഇറാനില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നു. ഇത് സംബന്ധിച്ചുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

ഈ വര്‍ഷം നവംബര്‍ അഞ്ച് മുതലാണ് ഇറാന് മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്.

നാഷണല്‍ ഇറാനിയന്‍ ഓയില്‍ കോര്‍പ്പറേഷന്റെ യൂകോ ബാങ്ക് അക്കൌണ്ട് വഴിയാകും ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ പണം നല്‍കുക. ഈ തുകയുടെ പകുതി ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി വസ്തുക്കളുടെ വിലയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉപരോധത്തിന് ശേഷം ദിവസേന 3,00,000 ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്ക് അനുമതിയുണ്ട്. 180 ദിവസമാണ് ഉപരോധം.

അമേരിക്കന്‍ ഉപരോധത്തിന്‍കീഴിലാണെങ്കിലും ഇന്ത്യക്ക് ഭക്ഷ്യധാന്യങ്ങള്‍, മരുന്നുകള്‍, വൈദ്യ ഉപകരണങ്ങള്‍ എന്നിവ ഇറാനിലേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയും.

ലോകത്ത് തന്നെ എണ്ണ ഉപഭോക്താക്കളില്‍ മൂന്നാംസ്ഥാനമാണ് ഇന്ത്യക്ക്. ഇതില്‍ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്. ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാംസ്ഥാനമാണ് ഇറാനുള്ളത്.

Top